കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുന്‍ അംഗം അജികുമാറും ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എസ്‌ഐടി. ഔദ്യോഗിക കൃത്യനിര്‍വഹണം മറന്ന് ബോധപൂര്‍വം വീഴ്ച വരുത്തിയെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന് വ്യാജ കരാറുണ്ടാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
തുടര്‍ച്ചയായി ശബരിമലയിലെ സ്വര്‍ണം നഷ്ടമാകുന്ന വിധത്തില്‍ പ്രശാന്തും അജികുമാറും പ്രവര്‍ത്തിച്ചെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. തിരുവാഭരണ കമ്മീഷണര്‍ റെജിലാലിനെ കുറ്റപ്പെടുത്തിക്കൊണ്ടും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.
2025ല്‍ ദ്വാരാപാലക ശില്പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേര്‍ത്തിരുന്നത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാര്‍, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികള്‍.
പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്‌ഐടി റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവര്‍ത്തിച്ചെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഇവരുടെ പ്രവൃത്തികള്‍ വിശ്വാസവഞ്ചന, രേഖാ വ്യാജം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ള; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി റിമാന്‍ഡ് റിപ്പോര്‍ട്ട്
