രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും

രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച രാവിലെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. 

സുപ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. ക്ഷേമ പെന്‍ഷന്‍ വര്‍ധന, സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ കുടിശിക, ശമ്പള പരിഷ്‌കരണം, പുതിയ പെന്‍ഷന്‍ പദ്ധതി തുടങ്ങിയവ ബജറ്റില്‍ ഉള്‍പ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.

മൂന്നാം തവണയും ഭരണം ലക്ഷ്യമിടുന്ന പിണറായി സര്‍ക്കാര്‍ അടുത്ത മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുക. പിണറായി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്നതോടൊപ്പം വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായ 63 കിലോമീറ്റര്‍ ഔട്ടര്‍ റിങ് റോഡ് പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ബദല്‍ പ്രഖ്യാപനങ്ങള്‍ അടക്കം തുടര്‍ വികസന പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനവുമുണ്ടാകും.

റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കല്‍, വയോജന ക്ഷേമ പ്രത്യേക പദ്ധതികള്‍, ലൈഫ് മിഷന്‍ പദ്ധതിയുടെ അടുത്ത ഘട്ട വിഹിതം, യുവാക്കളെ ആകര്‍ഷിക്കാനുള്ള സംരഭക പദ്ധതികള്‍, ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയും ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കേന്ദ്ര ബജറ്റിനു മുന്‍പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാല്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്റ്, മറ്റു കേന്ദ്ര വിഹിതങ്ങള്‍, കേന്ദ്ര സ്‌കീമുകള്‍ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തും.