രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചു; മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചു; മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍


തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചു. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ കഴിയുന്ന മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും കോടതി അംഗീകരിച്ചു.

ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിക്കാലയളവില്‍ മാങ്കൂട്ടത്തിലിനെ വിശദമായി ചോദ്യം ചെയ്യും. അതിജീവിത നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ച തിരുവല്ലയിലെ ഹോട്ടല്‍ മുറികളിലേക്ക് മാങ്കൂട്ടത്തിലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍, ഹോട്ടല്‍ രജിസ്റ്ററുകള്‍, മൊബൈല്‍ ഫോണ്‍ ഡേറ്റ, സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും സംഘം ശേഖരിച്ച് പരിശോധിച്ചുവരികയാണ്.

തിരുവല്ലയിലെ ഒരു ഹോട്ടലില്‍ വച്ചാണ് മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചതെന്നാരോപണം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പ്രതിയും അതിജീവിതയും ഹോട്ടലില്‍ എത്തുകയും പുറത്തേക്കു പോകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കേസ് ശക്തിപ്പെടുത്തുന്നതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

മാങ്കൂട്ടത്തിലിനെതിരെ ഇതിന് മുന്‍പും സമാന സ്വഭാവമുള്ള രണ്ട് ബലാത്സംഗ കേസുകള്‍ നിലവിലുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഈ വാദം അംഗീകരിച്ച കോടതി അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് നീതിയുടെ വഴിമാറലാകുമെന്നു നിരീക്ഷിച്ചു.

പ്രതിയായ എംഎല്‍എയുടെ രാഷ്ട്രീയ പദവിയും സ്വാധീനവും കണക്കിലെടുത്ത് അന്വേഷണം പൂര്‍ണ സുതാര്യതയോടെ മുന്നോട്ടുപോകണമെന്നും കോടതി നിര്‍ദേശിച്ചു. കസ്റ്റഡിക്കാലം പൂര്‍ത്തിയാകുന്നതോടെ പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഈ കേസിലെ തുടര്‍ നടപടികള്‍ സംസ്ഥാന രാഷ്ട്രീയരംഗത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്.