കാലവര്‍ഷം ഇക്കുറി നേരത്തേ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കാലവര്‍ഷം ഇക്കുറി നേരത്തേ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


തിരുവനന്തപുരം : കാലവര്‍ഷം മെയ് 31-ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണ ജൂണ്‍ 1-നാണ് കാലവര്‍ഷം തുടങ്ങുക. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ മഴയെത്തിയേക്കും. എന്നാല്‍ 4 ദിവസം മുന്‍പോ അല്ലെങ്കില്‍ വൈകിയോ മഴ എത്തിച്ചേരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 8 ദിവസം വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും വ്യാപക മഴ ലഭിച്ചു. 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

തെക്കന്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ കര്‍ണാകടയ്ക്ക് മുകളില്‍ വിദര്‍ഭയിലേക്ക് മറ്റൊരു ന്യൂനമര്‍ദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് നിക്കോബാര്‍ ദ്വീപിലേക്കും കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കും.