തൊണ്ടിമുതൽ കടത്തിയത് പോലീസ്; ബത്തേരി സ്റ്റേഷനിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ പോലീസുകാരന് സസ്പെൻഷൻ

തൊണ്ടിമുതൽ കടത്തിയത് പോലീസ്; ബത്തേരി സ്റ്റേഷനിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ പോലീസുകാരന് സസ്പെൻഷൻ


വയനാട്: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ കോടതിയുടെ ഉത്തരവ് പ്രകാരം സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ക‌ടത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ (എസ്‌സിപിഒ) വൈത്തിരി സ്വദേശി സബിത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തൊണ്ടിമുതലായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുടെ ഏഴ് ചാക്കുകൾ ഇയാൾ കടത്തിക്കൊണ്ടുപോയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ സബിത്ത് ജില്ല വിട്ടതായാണ് വിവരം. സബിത്തിനെതിരെ വകുപ്പ്തല നടപടിക്ക് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു. 

ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഹാൻസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവ സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു. സെപ്റ്റംബർ 10ന് സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോർ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് സാധനങ്ങൾ കാണാനില്ലെന്ന് കണ്ടെത്തിയത്. മുറിയുടെ പൂട്ട് തകർത്ത നിലയിലായിരുന്നില്ല. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ അസിസ്റ്റന്റ് റൈറ്ററുടെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്ന സംശയം ഉയർന്നു. ഇതോടെ സ്റ്റേഷനിലെ പോലീസുകാരിലേക്ക് അന്വേഷണം നീളുകയായിരുന്നു. 

സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സബിത്തിന് മോഷണത്തിൽ പങ്കുള്ളതായി കണ്ടെത്തിയത്. പോലിസ് പറയുന്നത് അനുസരിച്ച് ജൂലൈ 18 ന് ജിഡി ചാർജിലായിരുന്ന സബിത്ത് രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറിലാണ് 7 ചാക്ക് ഹാൻസ് കടത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് നിർണായകമായത്. ഓണത്തിന് ശേഷം മെഡിക്കൽ ലീവിൽ ആയിരുന്ന സബിത്ത് ഇപ്പോൾ ഒളിവിലാണ്. ഓപ്പറേഷൻ തൂഫാൻ നടപ്പാക്കി ലഹരിക്കെതിരെ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് സേനയ്ക്ക് മുഴുവൻ നാണക്കേട് ഉണ്ടാക്കി പൊലീസുകാരന്റെ തൊണ്ടി മുതൽ മോഷണം.