എൽ ഡി എഫിന് തിരിച്ചടി ; പിണറായി വിജയന്റെ ഭാവി എന്ത് ?

എൽ ഡി എഫിന് തിരിച്ചടി ; പിണറായി വിജയന്റെ ഭാവി എന്ത് ?


തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് പരാജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങുന്നു. തുടർച്ചയായി രണ്ട് കാലാവധികൾ ഭരിച്ച ശേഷം മൂന്നാം തവണയും അധികാരത്തിലേക്ക് എത്താനുള്ള ശ്രമം വിജയിക്കാതെ പോയതോടെ പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമാകുന്നു.

ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിലും തിരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫിന് ഇത്തവണ കടുത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും പരാജയപ്പെട്ടിരിക്കെ യുഡിഎഫ് അധികാരത്തിലേക്ക് എത്തുന്ന ചിത്രം വ്യക്തമായിരിക്കുകയാണ്. ഇതോടൊപ്പം ബിജെപി സംസ്ഥാനത്ത് വോട്ടുശതമാനം ഉയർത്തിയതും ശ്രദ്ധേയമാണ്.

പിണറായി വിജയന്റെ കേന്ദ്രീകൃതവും ശക്തവുമായ ഭരണശൈലി രാഷ്ട്രീയ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ചില നിരീക്ഷകർ ഈ ശൈലി പാർട്ടിക്കുള്ളിലും പുറത്തും അസ്വസ്ഥത സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തുന്നത്. ഇടതുപക്ഷവുമായി അടുത്ത ബന്ധം പുലർത്തിയ ചില വിഭാഗങ്ങൾ പോലും കഴിഞ്ഞ വർഷങ്ങളിൽ ബിജെപിയിലേക്കു വഴിമാറിയെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

കേരളത്തിലെ പതിവ് രാഷ്ട്രീയ രീതിയായ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലേൽക്കുന്ന പ്രവണത 2021ൽ പിണറായി വിജയൻ തകർത്തിരുന്നു. കോവിഡ് മഹാമാരിയും പ്രളയവും പോലുള്ള പ്രതിസന്ധികളിൽ സർക്കാർ സ്വീകരിച്ച നടപടികൾ ജനപിന്തുണ നേടിക്കൊടുത്തു. സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നാണ് അനുയായികളുടെ വാദം.

എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള പ്രശ്‌നങ്ങൾ ജനങ്ങളിൽ അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഇത് ഭരണവിരുദ്ധ വികാരമായി മാറി തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു എന്നാണ് വിലയിരുത്തൽ.

1945ൽ ജനിച്ച പിണറായി വിജയൻ ദീർഘകാല രാഷ്ട്രീയ പരിചയമുള്ള നേതാവാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തിലേയ്ക്ക് കടന്ന അദ്ദേഹം 1964ൽ സിപിഐഎമ്മിൽ ചേർന്നു. 1970ൽ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് വൈദ്യുതി മന്ത്രിയായും പാർട്ടി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. 2016ൽ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ അദ്ദേഹം 2021ൽ തുടർച്ചയായി രണ്ടാം തവണയും വിജയിച്ച് ചരിത്രം സൃഷ്ടിച്ചു.

ഇപ്പോൾ ഉയർന്നുവരുന്ന പ്രധാന ചോദ്യം-അടുത്തതായി പിണറായി വിജയന്റെ രാഷ്ട്രീയ പാത എന്തായിരിക്കും എന്നതിനെക്കുറിച്ചാണ്. പ്രതിപക്ഷ നേതൃസ്ഥാനമോ, വീണ്ടും പാർട്ടി നേതൃത്വത്തിലേക്കുള്ള മടങ്ങിവരവോ, അല്ലെങ്കിൽ പുതുതലമുറയ്ക്ക് വഴിയൊരുക്കുന്ന പിൻമാറ്റമോ എന്നതിൽ വ്യക്തതയില്ല.

എന്നിരുന്നാലും സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായ നിലയിൽ ദേശീയ തലത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം തുടരുന്നതാണ്. രാഷ്ട്രീയത്തിൽ വിരമിക്കൽ എന്നത് നിർബന്ധിതമല്ലാത്തതിനാൽ, ഈ തോൽവി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് പൂർണവിരാമമാകുമോ എന്നത് കാലം വ്യക്തമാക്കേണ്ട കാര്യമാണ്.