മുഖ്യമന്ത്രി പദവി ബയോയിൽനിന്ന് നീക്കി പിണറായി വിജയൻ; ഫലപ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രീയ സൂചനകൾ ശക്തം

മുഖ്യമന്ത്രി  പദവി ബയോയിൽനിന്ന് നീക്കി പിണറായി വിജയൻ; ഫലപ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രീയ സൂചനകൾ ശക്തം


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പിണറായി വിജയൻ തന്റെ സോഷ്യൽ മീഡിയ ബയോയിൽ മാറ്റം വരുത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. 'മുഖ്യമന്ത്രി' എന്ന വിശേഷണം നീക്കം ചെയ്ത് 'പൊളിറ്റ് ബ്യൂറോ അംഗം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ' എന്ന രീതിയിലാണ് പുതിയ ബയോ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

മൂന്നാം തവണയും അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന പിണറായി വിജയൻ 2016ലും 2021ലും ഭൂരിപക്ഷ വിജയം നേടിയിരുന്നു. എന്നാൽ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരം ശക്തമാണെന്നാണ് വിലയിരുത്തൽ. യുഡിഎഫും, എൻഡിഎയും ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി വി.പി. അബ്ദുൽ റഷീദും, ബിജെപി സ്ഥാനാർഥിയായി കെ. രഞ്ജിത്തുമാണ് മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പിണറായി വിജയൻ 2021ൽ ഏകദേശം 60 ശതമാനം വോട്ടും സ്വന്തമാക്കിയിരുന്നു.

എന്നാൽ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ഇത്തവണ വ്യത്യസ്തമായ ചിത്രമാണ് വരച്ചിട്ടുള്ളത്. ചില സർവേകൾ യുഡിഎഫിന് മുൻതൂക്കം നൽകുന്നു. 140 അംഗ നിയമസഭയിൽ യുഡിഎഫ് 78 മുതൽ 90 സീറ്റുകൾ വരെ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. ഭരണകക്ഷിയായ എൽഡിഎഫ് 49 മുതൽ 62 സീറ്റുകൾ വരെ നേടുമെന്നാണ് കണക്ക്. മറ്റു ഏജൻസികളായ പീപ്പിൾസ് പൾസ്, ജെ വി സി തുടങ്ങിയവയും യുഡിഎഫിന് മുൻതൂക്കം നൽകുന്ന പ്രവചനങ്ങളാണ് പുറത്തുവിട്ടത്. എൻഡിഎയ്ക്ക് വളരെ കുറച്ച് സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും വിലയിരുത്തുന്നു.

ഏപ്രിൽ 9ന് ഒറ്റ ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 78 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 2021ൽ പതിവിനു വിരുദ്ധമായി എൽഡിഎഫ് തുടർച്ചയായി അധികാരത്തിലെത്തുകയും 99 സീറ്റുകൾ നേടുകയും ചെയ്തിരുന്നു.

കേരളത്തിലെ ഫലപ്രഖ്യാപനം ഇന്ന് (മെയ് 4) നടക്കും. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ ഫലങ്ങളും ഇന്നുതന്നെ പുറത്തുവരും. രാഷ്ട്രീയ അന്തരീക്ഷം ആകാംക്ഷയും ആവേശവും കൊണ്ടുനിറയുന്നതിനിടെ പിണറായി വിജയന്റെ ബയോ മാറ്റം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.