പിണറായി വിജയൻ പൊക്കിക്കൊണ്ടു നടന്ന വെള്ളാപ്പള്ളിയെ ഇപ്പോൾ സിപിഎമ്മിന് വേണ്ട; വർ​ഗീയവാദി പരാമർശം തുടരുമോ, അതോ പിണറായി വീണ്ടും സംരക്ഷണം ഒരുക്കുമോ?

പിണറായി വിജയൻ പൊക്കിക്കൊണ്ടു നടന്ന വെള്ളാപ്പള്ളിയെ ഇപ്പോൾ സിപിഎമ്മിന് വേണ്ട; വർ​ഗീയവാദി പരാമർശം തുടരുമോ, അതോ പിണറായി വീണ്ടും സംരക്ഷണം ഒരുക്കുമോ?


നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് വല്ലാത്ത പ്രതിസന്ധിയിലായിരുന്നു സിപിഎം. എസ്എൻഡിപി ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വർ​ഗീയ പരാമർശങ്ങൾ പിന്തുണയ്ക്കണോ അതോ തള്ളിപ്പറയണമോ എന്നതിൽ. അതിലുണ്ടായിരുന്ന കൺഫ്യൂഷന് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ വില കൊടുക്കേണ്ടി വന്നു. ഉത്തരത്തിലിരുന്നത് കിട്ടിയില്ലെന്ന് മാത്രമല്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു. 

ഇപ്പോൾ സിപിഎം തെറ്റുതിരുത്തലിന്റെ പാതയിലാണ്. എല്ലാ തെരഞ്ഞെടുപ്പ് തോൽവികൾക്ക് ശേഷവും സിപിഎം ഈ പാത സ്വീകരിക്കും. പണ്ട് തൊണ്ടയിൽ കുടുങ്ങിയിരുന്ന കാര്യങ്ങളൊക്കെ ശർദ്ദിച്ച് കളയുന്നത് അപ്പോഴാണ്. അതുപോലെ ഒന്നാണ് കഴുത്തിന് താഴേക്ക് പോകാതെ നിൽക്കുന്ന വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് കാലത്ത് വെള്ളാപ്പള്ളി ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് സിപിഎം ഇപ്പോൾ പറയാതെ മറുപടി പറയുന്നുണ്ട്. അതാണ് തെറ്റുതിരുത്തൽ രാഷ്ട്രീയം. 

അതിൽ ആദ്യ കടമ്പ എന്നു പറയുന്നത് അന്നേവരെ ചർവിത ചർവണമായി പറഞ്ഞിരുന്ന അത്യാധുനിക പ്രത്യയശാസ്ത്രങ്ങൾ മുൻകാല പ്രാബല്യമില്ലാതെ തള്ളിക്കളയുക എന്നതാണ്. അതുവരെ പറഞ്ഞിരുന്ന മഹത് വചനങ്ങൾ അപ്പോൾ സ്ലേറ്റിൽ നിന്ന് മായ്ച്ചുകളയും. മൈക്ക് കിട്ടുന്നതിന് അനുസരിച്ച് താത്വിക അവലോകനം നടത്തുന്ന ​ഗോവിന്ദൻ മാഷാദി വിഷാരദന്മാർക്ക് പണ്ട് പറഞ്ഞതോ, പാർട്ടി ക്ലാസെടുത്ത് അടിയുറപ്പിച്ചതോ ആയ വിഷയമാണെങ്കിലും ഇക്കാര്യത്തിൽ വൈഷമ്യം ഒട്ടുമില്ല. അതുകൊണ്ടു തന്നെ വെള്ളാപ്പള്ളിയെ വെള്ളപൂശിയിരുന്നത് മാറ്റാൻ വലിയ സമയം ആവശ്യമില്ല. എന്നിരുന്നാലും പാർട്ടിയുടെ സമുന്നത സ്ഥാനം കൈയടക്കിയിരിക്കുന്ന പിണറായി വിജയൻ കൈപിടിച്ചു കൊണ്ടുനടന്ന വെള്ളാപ്പള്ളിയെ ഇനിയും താങ്ങുമോ, അതോ പാർട്ടി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന വർ​ഗീയ വാദി സ്റ്റാറ്റസിലേക്ക് കടത്തുമോ എന്നതാണ് ചോദ്യം.

സിപിഎം സംസ്ഥാന കമ്മിറ്റി അം​ഗവും മുൻ നിയമസഭ സ്പീക്കറുമായ എ.എൻ. ഷംസീറിനെതിരേ വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സിപിഎം ആയുധമാക്കിയിരിക്കുന്നത്. വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത് വർ​ഗീയ പരാമർശമാണെന്ന് സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു. ഷംസീറിന് കമ്യൂണിസ്റ്റ് മനസ്സല്ല, മുസ്ലിംലീഗിന്റെ മനസ്സാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. പിണറായി വിജയനെപ്പോലെ മുതിർന്ന നേതാക്കൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഇന്നത്തെ നിലയിലെത്തിയതെങ്കിൽ, ഷംസീർ വളരെ ചുളുവിലൂടെ നേതാവായി മാറിയ ആളാണെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനെ കടുത്ത ഭാഷയിലാണ് സിപിഎം വിമർശിച്ചത്. 

എ.എന്‍ ഷംസീറിന്‌ ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്‌താവന വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന ദിശയിലുള്ളതാണെന്ന് സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്‌ സാമൂഹ്യ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്‌. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കളെയും, പ്രവര്‍ത്തകരെയും വിഭജിച്ച്‌ കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌എന്‍ഡിപി വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌എന്‍ഡിപി പ്രവര്‍ത്തിച്ചത്‌. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ്‌ രൂപപ്പെടുന്നതിന്‌ ഈ നിലപാട്‌ നല്‍കിയ സംഭാവന വളരെ വലുതാണ്‌. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍ നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായതെന്നും സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിണറായി വിജയനും തള്ളിപ്പറഞ്ഞിട്ടുണ്ട്. നടേശന്റേത് തീർത്തും അസംബന്ധമായ പ്രസ്താവനയാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പിണറായി വ്യക്തമാക്കി. സി.പി.എമ്മിൽ ഒരാളും കുറുക്കുവഴികളിലൂടെ നേതാവായി മാറിയവരല്ല. നിരവധി കാലത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുക്കുന്ന പൊതുസമൂഹത്തിന്റെ അംഗീകാരത്തിലൂടെയാണ് ഏതൊരാളും നേതാവായി മാറുന്നത്. ഇത്തരത്തിലുള്ള വിലയിരുത്തലുകൾ പൊതുസമൂഹത്തിന് മുന്നിൽ നടത്തുന്നത് പാർട്ടി അവജ്ഞാപൂർവം തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, നേരത്തെ വെള്ളാപ്പള്ളി നടേശൻ പല വിവാദ പ്രസ്താവനകൾ നടത്തിയ ഘട്ടങ്ങളിലൊന്നും പിണറായി അതിനെതിരേ ഒരക്ഷരം പ്രതികരിച്ചിരുന്നില്ല. വെള്ളാപ്പള്ളിയുടെ വർഗീയ വിഷം വമിക്കുന്ന പ്രസ്താവനകളെ യഥാസമയം തള്ളിപ്പറയാതിരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്നും, ഇതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും അകലാൻ ഇടയായെന്നും സി.പി.എമ്മിന്റെ സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും നേരത്തേ വിലയിരുത്തിയിരുന്നു.