കുരിയാക്കോസ് മാര്‍ ഒസ്താത്തിയോസും യൂഹോനോന്‍ മാര്‍ അലക്‌സിയോസും അഭിഷിക്തരായി.

കുരിയാക്കോസ് മാര്‍ ഒസ്താത്തിയോസും യൂഹോനോന്‍ മാര്‍ അലക്‌സിയോസും അഭിഷിക്തരായി.


തിരുവനന്തപുരം : നൂറുകണക്കിന് വിശ്വാസികള്‍ ഇവന്‍ യോഗ്യന്‍ എന്ന് അര്‍ത്ഥമുള്ള ഓക്‌സിയോസ് ഗീതം ഏറ്റുചൊല്ലിയപ്പോള്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ അഭിഷിക്തരായ കുരിയാക്കോസ് മാര്‍ ഒസ്താത്തിയോസും യൂഹോനോന്‍ മാര്‍ അലക്‌സിയോസും സിംഹാസനത്തിലിരുന്ന് സ്ലീബാ ഉയര്‍ത്തി ജനത്തെ ആശീര്‍വദിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ രാവിലെ 8 മണിക്ക് ആരംഭിച്ച ചടങ്ങുകള്‍ അഞ്ചര മണിക്കൂര്‍ നീണ്ടുനിന്നു. 
മുഖ്യകാര്‍മ്മികനായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സഹകാര്‍മ്മികരായ മെത്രാപ്പോലീത്താമാരോടൊപ്പം കത്തീഡ്രല്‍ ദൈവാലത്തിലേയ്ക്ക് പ്രദക്ഷിണമായി നീങ്ങി. തുടര്‍ന്ന് പ്രാരംഭ പ്രാര്‍ത്ഥനകള്‍ നടന്നു. സഹകാര്‍മ്മികരായ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസും ബിഷപ്പ് ജോസഫ് മാര്‍ തോമസും മെത്രാന്‍ സ്ഥാനാര്‍ത്ഥികളായ കുരിയാക്കോസ് റമ്പാനെയും യൂഹാനോന്‍ റമ്പാനെയും മദ്ബഹായിലേക്ക് കൂട്ടിക്കൊണ്ടുവന്നു. യൂഹാനോന്‍ റമ്പാനെ യൂറോപ്പിന്റെ അപ്പസ്‌തോലിക വിസിറ്റേറ്ററായി നിയമിച്ചുകൊണ്ടുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പായുടെ ഉത്തരവ് പാറശാല ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസും തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായ മെത്രാനായി യൂഹാനോന്‍ റമ്പാനെ നിയമിച്ചുകൊണ്ടുള്ള മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ കല്‍പ്പന കൂരിയാ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസും വായിച്ചു. തുടര്‍ന്ന് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍  സമൂഹബലി ആരംഭിച്ചു. കുര്‍ബാന മധ്യേ മെത്രാഭിഷേക ചടങ്ങുകള്‍ നടന്നു. കോട്ടയം ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് വചന സന്ദേശം നല്‍കി. ദീര്‍ഘമായ പ്രാര്‍ത്ഥനകളും ഗീതങ്ങളും ശുശ്രൂഷയ്ക്കിടയില്‍ നടന്നു. ശുശ്രൂഷാ മധ്യേ മുഖ്യകാര്‍മ്മികന്‍ കാതോലിക്കാ ബാവ നവാഭിഷിക്തരുടെ ശിരസില്‍ കുരിശടയാളം രേഖപ്പെടുത്തി മാര്‍ ഒസ്താത്തിയോസ്,  മാര്‍ അലക്‌സിയോസ് എന്നീ പേരുകള്‍ നല്‍കി. തുടര്‍ന്ന് അജപാലന അധികാരത്തിന്റെ അടയാളമായ അംശവടി കാതോലിക്കാ ബാവായും മറ്റ് മെത്രാപ്പോലീത്താമാരും ചേര്‍ന്ന് നല്‍കി. തുടര്‍ന്ന് അഭിനവ മെത്രാന്മാര്‍ അംശവടി ഉയര്‍ത്തി ജനത്തെ ആശീര്‍വദിച്ചു. തുടര്‍ന്ന് അവര്‍ സിംഹാസനത്തില്‍ ഇരുന്ന് യോഹന്നാന്റെ സുവിശേഷത്തില്‍ നിന്ന് നല്ല ഇടയന്റെ ഭാഗം വായിച്ചു. തുടര്‍ന്ന് കുര്‍ബാന പൂര്‍ത്തിയാക്കി. പങ്കെടുത്ത എല്ലാ മെത്രാപ്പോലീത്താമാരും പുതിയ മെത്രാന്മാര്‍ക്ക് സ്‌നേഹ ചുംബനം നല്‍കി. 

ചടങ്ങുകളില്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പുമാരായ തോമസ് മാര്‍ കൂറിലോസ്, മാര്‍ തോമസ് തറയില്‍, തോമസ് ജെ. നെറ്റോ, മാര്‍ മാത്യു മൂലക്കാട്ട്, സൂസപാക്യം, ജോസഫ് മാര്‍ ബെര്‍ണബാസ് സഫ്രഗണ്‍ മെത്രാപ്പോലീത്ത, ബിഷപ്പുമാരായ ജോസഫ് മാര്‍ തോമസ്, സാമൂവേല്‍ മാര്‍ ഐറേനിയോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ അന്തോണിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, മാത്യൂസ് മാര്‍ പക്കോമിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഐസക് മാര്‍ പീലക്‌സിനോസ്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ബോസ്‌കോ പുത്തൂര്‍, മാത്യൂസ് മാര്‍ തേവോദോസിയോസ്, ജെയിംസ് ആനാപ്പറമ്പില്‍, പോള്‍ ആന്റണി മുല്ലശ്ശേരി, ഡി. സെല്‍വരാജന്‍, സ്റ്റാന്‍ലി റോമന്‍, സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, ആന്റണി വാലുങ്കല്‍, ഡെന്നീസ് കുറുപ്പശ്ശേരി, ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, ക്രിസ്തുദാസ് ആര്‍, ജോസ് ജോര്‍ജ്ജ്, മാത്യൂസ് മാര്‍ സില്‍വാനോസ് എന്നിവര്‍ സംബന്ധിച്ചു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, വി. ശിവന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എംപി മാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, എംഎല്‍എ മാരായ രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രന്‍, ആന്റണി രാജു, വി.കെ. പ്രശാന്ത്, എം. വിന്‍സെന്റ്, ഡി.കെ. മുരളി, ജി. സ്റ്റീഫന്‍, വി. ജോയി, ഐബി സതീഷ്, എ. ആന്‍സലന്‍, മാത്യു റ്റി. തോമസ്, മാണി സി. കാപ്പന്‍, ചാണ്ടി ഉമ്മന്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി അശ്വതി തിരുനാള്‍, പാളയം ഇമാം സുഹൈബ് മൗലവി, ഇ.പി. ജയരാജന്‍, കെ. മുരളീധരന്‍, സി.പി. ജോണ്‍, കെ.എസ്. ശബരിനാഥന്‍, വി.വി. രാജേഷ്, വി.എസ്. ശിവകുമാര്‍, സി. ദിവാകരന്‍, ജോസഫ് എം പുതുശ്ശേരി, പാലോട് രവി, എന്‍. ശക്തന്‍, കെ. മോഹന്‍കുമാര്‍ എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു.

 അനുമോദന യോഗത്തില്‍ മാര്‍ ക്ലീമീസ് ബാവ അധ്യക്ഷനായിരുന്നു. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രസംഗിച്ചു. വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിന്നുള്ള സന്ദേശം ബിഷപ്പ് സ്റ്റീഫന്‍ ഫെര്‍ണാണ്ടസും, യുകെയിലെ ബെര്‍മിംഗ്ഹാം ആര്‍ച്ചുബിഷപ്പിന്റെ സന്ദേശം മോണ്‍. കാനന്‍ ഡാനിയേലും വായിച്ചു. ബിഷപ്പ് യൂഹാനോന്‍ മാര്‍ അലക്‌സിയോസ് മറുപടി പ്രസംഗം നടത്തി. പുതിയ മെത്രാന്മാര്‍ക്ക് മേജര്‍ അതിഭദ്രാസന വികാരി ജനറല്‍ മോണ്‍. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, മോണ്‍, കുരിയാക്കോസ് ചെറുപുഴ തോട്ടത്തില്‍, യുകെ പാസ്റ്റര്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എബ്രഹാം, തിരുവനന്തപുരം പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജോ കെ. എബ്രഹാം എന്നിവര്‍ ബൊക്കെ സമര്‍പ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കുവേണ്ടി മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍ ബൊക്കെ നല്‍കി