ഭരണവിരുദ്ധ വികാരമില്ല; തൊണ്ണൂറിലേറെ സീറ്റുകള്‍ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് എം വി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരമില്ല; തൊണ്ണൂറിലേറെ സീറ്റുകള്‍ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് എം വി ഗോവിന്ദന്‍


തിരുവനന്തപുരം: കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും തൊണ്ണൂറിലേറെ സീറ്റ് ഇടതുമുന്നണിക്ക് ഉറപ്പാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബി ജെ പിക്ക് ഒറ്റ സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഉത്തരേന്ത്യയിലേതു പോലുള്ള ചില വൈകൃതങ്ങള്‍ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായിട്ടുണ്ട്. എന്‍ ഡി എയും യു ഡി എഫും പണം ഒഴുക്കിയെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

പണമെറിഞ്ഞ് വോട്ടു പിടിക്കാന്‍ ശ്രമിച്ചെങ്കിലും  സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് മതിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ ഭരണമാണ് ജനങ്ങള്‍ക്ക് വേണ്ടത്. വിശദമായ പരിശോധനയിലാണ് ഇത്തവണയും 90ല്‍ അധികം സീറ്റുകളോടെ ഇടതു മുന്നണി അധികാരത്തില്‍ വരുമെന്ന് വ്യക്തമായതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. 

കേരളം വി ഡി സതീശനോട് ക്ഷമിക്കുമെന്നും അദ്ദേഹം വനവാസത്തിനു പോകേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. 

2016, 2021 തെരഞ്ഞടുപ്പുകളാണ് 2026ലും ആവര്‍ത്തിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. സാങ്കല്‍പികമായി മന്ത്രിസഭാ രൂപീകരണം പോലും നടത്തി. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ വന്‍ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫാണ് വിജയിച്ചത്. ഇപ്രാവശ്യവും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വസ്തുനിഷ്ഠമായി ആരാണ് ഭരിക്കുക എന്നത് ഒന്‍പതാം തിയ്യതി തന്നെ തീരുമാനിച്ചു കഴിഞ്ഞതായും അതിനോട് പൊരുത്തപ്പെടുത്തുന്ന പണി മാത്രമേ നാലാം തിയ്യതിയുള്ളൂ എന്നും ഗോവിന്ദന്‍ പറഞ്ഞു.