തിരുവനന്തപുരം : സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കേരള ക്രിക്കറ്റ് അസോസിയേഷനാണ് (കെ.സി.എ) കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശീലനം നടക്കുന്ന സമയം മുതിർന്ന ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.
പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെൺകുട്ടികളും വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിഷേധിക്കണം. ആവശ്യമെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ അവർ താല്പര്യപ്പെട്ടാൽ പരിശീലന സ്ഥലത്ത് തുടരാൻ അനുവദിക്കണം. അനിഷ്ട സംഭവങ്ങൾ തടയാൻ ആവശ്യമായ സ്ഥലങ്ങളിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണം. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവ പരിശോധിച്ച് അസ്വാഭാവിക പ്രവൃത്തികൾ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കണം.
കെ.സി.എയുടെ കീഴിൽ ക്രിക്കറ്റ് പഠിക്കാനെത്തുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പരിശീലകനെതിരെ 6 കേസുകളാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആരോപണ വിധേയനായ പരിശീലകൻ പോക്സോ കേസിൽ വിചാരണ നേരിടുന്നയാളായതിനാൽ മറ്റ് അസോസിയേഷനുകളുമായി സഹകരിക്കരുതെന്ന കെ.സി.എയുടെ നിർദ്ദേശം ജില്ലാ അസോസിയേഷനുകൾ നടപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കെ.സി.എയിലോ ജില്ലാ അസോസിയേഷനിലോ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ജീവനക്കാർക്ക് കൗൺസിലിങ്ങ് നൽകും. പെൺകുട്ടികൾക്ക് പൂർണ സംരക്ഷണം ഒരുക്കാൻ ‘ചൈൽഡ് പ്രൊട്ടക്ഷൻ പോളിസി’ക്ക് രൂപം നൽകും. തൊഴിൽ സ്ഥലത്തെ ലൈംഗിക പീഢനം തടയാൻ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് രൂപം നൽകുമെന്ന് കെ.സി.എ ഉറപ്പ് നൽകി.
ലൈംഗികാതിക്രമം തടയൽ: സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
