ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങൾ ആരും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തിയുള്ള മുൻ കെ.പിസിസി പ്രസിഡന്റ് കെ സുധാകരൻ നിലപാട് വ്യക്തമാക്കാൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും. സീറ്റ് നിഷേധിക്കപ്പെടുന്ന പക്ഷം സ്വതന്ത്രനായി മത്സരിക്കാനും സുധാകരൻ നീക്കം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സ്ഥാനാർത്ഥിത്വം നൽകാത്ത എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരൻ അടുപ്പമുള്ളവരോട് പറഞ്ഞതായാണ് വിവരം. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവക്കാനും ആലോചിക്കുന്നതായി സൂചനയുണ്ട്. സീറ്റ് നൽകില്ലെന്ന റിപ്പോർട്ടുകൾക്കിടെ കണ്ണൂരിൽ സുധാകരൻ അനുകൂലികൾ പ്രതിഷേധം പുകയുകയാണ്.
സീറ്റ് നിഷേധിച്ച് പ്രഖ്യാപനം വന്നാൽ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ പരസ്യപ്രതിഷേധം സംഘടിപ്പിക്കാനാണ് സുധാകരൻ അനുകൂലികളുടെ തീരുമാനം. പറഞ്ഞ വാക്ക് നേതൃത്വം പാലിച്ചില്ലെന്നാണ് സുധാകരൻ അനുകൂലികളുടെ വികാരം. അതേസമയം ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീവ്രശ്രമം നടത്തുന്നുണ്ട്.
യുദ്ധത്തിനൊരുങ്ങി കെ. സുധാകരൻ; ഉച്ചയ്ക്ക് വാർത്താ സമ്മേളനം
