തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ സി യു വിഭാഗത്തിലാണ് ഇന്നുരാവിലെയോടെ തീപിടിത്തമുണ്ടായത്. വളരെപ്പെട്ടെന്നുതന്നെ ഇവിടെനിന്ന് രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയതിനാൽ ആർക്കും പരിക്കോ ജീവഹാനിയോ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്.
തീ നിയന്ത്രണവിധേയമാണെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറയുന്നത്. തീ പിടിച്ച ബ്ലോക്കിലുള്ള മറ്റുരോഗികളെയും ഉപകരണങ്ങളെയും മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.ഇന്നുരാവിലെ ഒമ്പതരയോടെയാണ് തീ പടർന്നത്. പ്ലാസ്റ്റിക് ഉപകരണങ്ങളിലടക്കം തീ പിടിച്ചതോടെ കടുത്ത പുക ബ്ലോക്കിലാകെ നിറഞ്ഞു. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ബുദ്ധിമുട്ടിലായി. പലരും പരിഭ്രാന്തരായി നിലവിളിക്കുകയും ചെയ്തു. തീ പിടിക്കുന്നത് കണ്ടെത്തിയവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ചില്ലുവാതിലടക്കം അടിച്ചുപൊട്ടിച്ചാണ് അവർ ഐ സി യുവിലുണ്ടായിരുന്ന രോഗികളെ പുറത്തെത്തിച്ചത്. രോഗികളെ ഉടൻതന്നെ മെഡിക്കൽ കോളേജിലെ ഐ സി യുവിലേക്ക് മാറ്റി.ഇതിനിടെ ചാക്ക ഉൾപ്പെടെയുള്ളിടങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഇവരുടെ ശ്രമഫലമായി തീ മറ്റിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ വൻ തീപിടിത്തം; ആർക്കും പരിക്കില്ല
