ഒരു കോടിയിലേറെ രൂപയുടെ സൈബര്‍ തട്ടിപ്പ്: പ്രതിയെ അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു

ഒരു കോടിയിലേറെ രൂപയുടെ സൈബര്‍ തട്ടിപ്പ്: പ്രതിയെ അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു


തിരുവനന്തപുരം: ഷെയര്‍ട്രേഡിംഗിന്റെ പേരില്‍ വലിയ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ ഡോക്ടറില്‍ നിന്നും ഒരു കോടി പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അഹമ്മദാബാദില്‍ നിന്നും പിടികൂടി.

അഹമ്മദാബാദ് സിറ്റിയിലെ ബാപ്പുനഗര്‍ സ്വദേശിയായ പര്‍മാര്‍ പ്രതീക് ബിപിന്‍ഭായ് (25) എന്നയാളാണ് അറസ്റ്റിലായത്. തട്ടിയെടുക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയായും മറ്റ് വാലെറ്റുകളിലേക്കും ട്രാന്‍ഫര്‍ ചെയ്തും കൂടാതെ പണം വിദേശ കറന്‍സിയായി മാറ്റി വിദേശത്ത് കടത്തുന്നതാണ് പ്രതിയുടെ രീതി.

പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മൊബൈല്‍ അപ്ലിക്കേഷന്‍, വാട്‌സാപ്പ്, ടെലിഗ്രാം എന്നിവ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തി ബാങ്ക്  ട്രാന്‍സാക്ഷനിലൂടെ തുക തട്ടിയെടുത്തത്. 

ബാങ്ക് ട്രാന്‍സാക്ഷനുകള്‍ പരിശോധിച്ചതില്‍  ഒരു കോടി പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത പണം ബിപിന്‍ ഭായിയുടെ അക്കൗണ്ടിലേക്ക് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഈ അക്കൗണ്ട് ഈ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചതാണെന്നും കണ്ടെത്തി. തുടര്‍ന്ന് അഹമ്മദാബാദ്, ഗുജറാത്ത് സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും അഹമ്മദാബാദില്‍ വച്ച് അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരം അഡിഷണല്‍ ചീഫ്  ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയുമായിരുന്നു. കോടതി പ്രതിയെ റിമാന്റ് ചെയ്തു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍  തോംസണ്‍ ജോസിന്റെ നിര്‍ദ്ദേശത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഫറാഷ് ടിയുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ അസി കമ്മീഷണര്‍ പ്രകാശ് കെ എസ്സിന്റെ  നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷമീര്‍ എം കെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍  അനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍  വിപിന്‍ കൂടാതെ, ടെക്‌നിക്കല്‍ സഹായത്തിനായി  അഭിജിത്ത്, ബാലു എന്നീ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ അംഗങ്ങളെയും ചേര്‍ത്ത് പ്രത്യേക സംഘത്തെ രൂപീകരിച്ച് ഗുജറാത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ പ്രതിയാണ് അറസ്റ്റിലായത്.