കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്.ദുല്‍ഖറിന്റെ നാല് ആഡംബര കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. കള്ളക്കടത്ത് സംഘം ഭൂട്ടാന്‍ അതിര്‍ത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ ദുല്‍ഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് ദുൽഖർ മൊഴി നൽകി.
ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ‘ഓപ്പറേഷൻ നുംഖോറി’ന്റെ ഭാഗമായാണ് കാറുകൾ പിടിച്ചെടുത്തത്. ദുൽഖർ നായകനായി അഭിനയിച്ച തെലുങ്കു ചിത്രം ‘ലക്കി ഭാസ്കർ’ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുള്ള നിസാൻ പട്രോള്‍ കാറും പിടിച്ചെടുത്തിരുന്നു.
ഭൂട്ടാനില്‍നിന്ന് നിയമവിരുദ്ധമായി നികുതിയടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര വാഹനങ്ങള്‍ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം കേരളം ഉള്‍പ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പക്കല്‍നിന്ന് കസ്റ്റംസ് കാറുകള്‍ പിടിച്ചെടുത്തു. ദുല്‍ഖറിന്റെ പക്കല്‍നിന്ന് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, നിസ്സാന്‍ പട്രോള്‍ തുടങ്ങിയ വാഹനങ്ങളാണ് അന്ന് പിടിച്ചെടുത്തത്.
എന്നാല്‍ താന്‍ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ നിയമപരമായാണ് കാറുകള്‍ വാങ്ങിച്ചിരിക്കുന്നതെന്ന് കാട്ടി ദുല്‍ഖര്‍ കോടതിയെ സമീപിക്കുകയും ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തില്‍ കാറുകള്‍ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ കാറുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും അന്വേഷക സംഘം ആവശ്യപ്പെടുമ്പോള്‍ കാറുകള്‍ ഹാജരാക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം.
ദുല്‍ഖറിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത കസ്റ്റംസ്; നടപടി ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍
