കണ്ണൂര്‍: പങ്കാളിയെ തേടി വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്ത് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും കാര്യം നടക്കാത്തതിന് യുവാവിന് 8000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃഫോറം. പങ്കാളിയെ കണ്ടെത്തുന്നതില്‍ വിവാഹബ്യൂറോ പരാജയപ്പെട്ടതോടെ യുവാവ് പണം തിരികെച്ചോദിച്ചപ്പോള്‍ കൊടുത്തില്ല. മാനസികസമ്മര്‍ദത്തിന് 3000 രൂപയും വ്യവഹാരച്ചെലവായി 2000 രൂപയും നല്‍കാനാണ് ജില്ലാ ഉപഭോക്തൃഫോറം ഉത്തരവിട്ടത്.
2016-ലാണ് 40 വയസുകാരൻ കണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിവാഹബ്യൂറോയില്‍ 3000 രൂപയടച്ച് രജിസ്റ്റര്‍ചെയ്തത്. കാസര്‍കോട് പെണ്‍കുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയില്‍നിന്ന് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല.
യുവാവിന്റെ പിതാവിന് അര്‍ബുദമായിരുന്നു. മകന്റെ വിവാഹംകാണാന്‍ അദ്ദേഹം ഏറെ കൊതിച്ചു. ആ ആഗ്രഹം സാധിക്കാതെ കഴിഞ്ഞവര്‍ഷം മരിച്ചു. ഇതോടെ, തന്റെ വിലപ്പെട്ട സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്‌ട്രേഷന്‍ തുകയും കൂടാതെ 15,000 രൂപയും നല്‍കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഉപഭോക്തൃഫോറത്തെ സമീപിച്ചു.
എതിര്‍കക്ഷിയായ വിവാഹബ്യൂറോ അധികൃതര്‍ ഹാജരാകാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ സമര്‍പ്പിച്ച തെളിവുകള്‍ അടിസ്ഥാനമാക്കി ജൂണ്‍ 30-ന് തുക നല്‍കാന്‍ ഉപഭോക്തൃഫോറം ഉത്തരവിടുകയായിരുന്നു.
