വീണയുടെ ഡയറിയില്‍ 20.05 കോടിയുടെ കണക്കുകള്‍; ദുബായിലേക്ക് 85 ലക്ഷം അയച്ചു; നിര്‍ണായക തെളിവുകളുമായി ഇഡി

വീണയുടെ ഡയറിയില്‍ 20.05 കോടിയുടെ കണക്കുകള്‍; ദുബായിലേക്ക് 85 ലക്ഷം അയച്ചു; നിര്‍ണായക തെളിവുകളുമായി ഇഡി


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ. സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ ഹവാല ഇടപാടിനു തെളിവ് ലഭിച്ചതായി ഇഡി പറയുന്നു. വീണ ടി ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായും അതിന്റെ രേഖകള്‍ ഡയറിയില്‍ നിന്ന് കണ്ടെത്തിയതായും ഇഡി അറിയിച്ചു. വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയുടെ ഇടപാട് നടത്തിയതായും ഇരുപത് കോടിയുടെ ഇടപാട് വിവരങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയതായും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. 

കേസില്‍ വീണ വിജയന്റെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് എംഎല്‍എയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം 9 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍, ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിന് തെളിവ് ലഭിച്ചതായി ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചതായും ഇത് ഇന്റര്‍നെറ്റ് കോളുകള്‍ വിളിക്കാന്‍ വേണ്ടിയെന്നുമാണ് ഇഡി സംശയിക്കുന്നത്. വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ, വൈഫൈ റൂട്ടറിൽ ഉപയോഗിക്കുന്നതിനായി മറ്റൊരു വ്യക്തിയുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയങ്ങൾക്കായി ഈ സിമ്മും വൈഫൈ റൂട്ടറും അവർ മറ്റൊരു വ്യക്തിയുടെ പേരിൽ സംഘടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായി ഇഡി പറയുന്നു. സിം നല്‍കിയ ആളും അന്വേഷണ പരിധിയിലുണ്ട്. മറ്റ് വരുമാനമില്ലാത്ത വീണയ്ക്ക് കോടികളുടെ ഇടപാടെന്നും വീണയുടെ പണമിടപാടുക്കാരെ കേന്ദ്രീകരിച്ചാണ് ഈ ദിവസങ്ങളില്‍ റെയ്ഡ് നടന്നതെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.

മെയ് മാസം നടത്തിയ പരിശോധനയിൽ വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽനിന്ന് ചില വിവരങ്ങൾ കണ്ടെത്തിയെന്നും ഇതിൽ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങൾ അടങ്ങിയിട്ടുണ്ടായിരുന്നുവെന്നും ഇഡി അറിയിച്ചു. ദുബായ് കറൻസിയായ ദിർഹം, ഇന്ത്യൻ രൂപ എന്നിവയിലുള്ള സാമ്പത്തിക വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നാണ് ഇഡി പറയുന്നത്.