സസ്‌പെന്‍ഷന് പിന്നാലെ എന്‍ പ്രശാന്തിന് ചാര്‍ജ് മെമ്മോ

സസ്‌പെന്‍ഷന് പിന്നാലെ എന്‍ പ്രശാന്തിന് ചാര്‍ജ് മെമ്മോ


തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന് കേരള സര്‍ക്കാര്‍ ചാര്‍ജ് മെമ്മോ നല്‍കി. സര്‍വീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ്  ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മെമ്മോ നല്‍കിയത്.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡോ. എ ജയതിലകനെ പരസ്യമായി പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിന് ശേഷം ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നവംബര്‍ 11നാണ് കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഉന്നതിയില്‍ നിന്ന് ഫയലുകള്‍ കാണാതായതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പ്രശാന്തും ജയതിലകും ഉള്‍പ്പെട്ട തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് ഉന്നതിക്ക് നേതൃത്വം നല്‍കിയ പ്രശാന്തിനെ കുറിച്ച് ജയതിലക് പ്രതികൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നുവെന്നാണ് വിവരം.

ഇതിനെത്തുടര്‍ന്നാണ് തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത കീഴുദ്യോഗസ്ഥരുടെ കരിയര്‍ നശിപ്പിക്കുന്നതില്‍ ജയതിലക് മിടുക്കനാണെന്ന് പ്രശാന്ത് സാമൂഹ്യ മാധ്യമ പോസ്റ്റിട്ടത്. 

1968ലെ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ഉദ്യോഗസ്ഥന്റെ പ്രവൃത്തികള്‍ ലംഘിച്ചതായാണ് മെമ്മോയില്‍ പറയുന്നത്. മെമ്മോയില്‍ പരാമര്‍ശിച്ചിരിക്കുന്ന നടപടികളില്‍ പരസ്യമായ അധിക്ഷേപവും ഉള്‍പ്പെടുന്നു. നിരുത്തരവാദപരമായ പെരുമാറ്റം, അച്ചടക്കമില്ലായ്മ, അനുസരണക്കേട്, കഠിനമായ ധാര്‍മ്മിക മാനദണ്ഡങ്ങള്‍, സമഗ്രത, സത്യസന്ധത, ഉത്തരവാദിത്തം എന്നിവയുടെ ലംഘനം, മര്യാദയുടെയും നല്ല പെരുമാറ്റത്തിന്റെയും അഭാവം, പത്രങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തന്റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയെല്ലാം പ്രശാന്തിനെതിരെ ചൂണ്ടിക്കാട്ടുന്നു.

ജയതിലകിനെ 'മാനസിക രോഗി' എന്ന് വിശേഷിപ്പിച്ച പ്രശാന്തിന്റെ ഓണ്‍ലൈന്‍ പരാമര്‍ശങ്ങളെ മെമ്മോ പ്രത്യേകം അഭിസംബോധന ചെയ്തു. ഇത് പ്രഥമദൃഷ്ട്യാ പ്രൊഫഷണല്‍ പെരുമാറ്റ ലംഘനമായി കണക്കാക്കപ്പെടുന്നു. 

തെറ്റിദ്ധരിപ്പിക്കാനും പബ്ലിസിറ്റി നേടാനും വേണ്ടി മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് അഭിമുഖം നല്‍കുന്നതിലൂടെ പ്രശാന്ത് 1968ലെ അഖിലേന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടത്തിലെ പല വ്യവസ്ഥകളും ആവര്‍ത്തിച്ച് ലംഘിച്ചതായും സര്‍ക്കാര്‍ നിരീക്ഷിച്ചു.

സോഷ്യല്‍ മീഡിയയിലെ പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഭരണസംവിധാനത്തെ തുരങ്കം വയ്ക്കുന്നതും പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നതുമാണെന്ന് മെമ്മോയില്‍ പറയുന്നു.