ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, വധശ്രമക്കേസ് നിലനിൽക്കില്ല

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, വധശ്രമക്കേസ് നിലനിൽക്കില്ല


കൊച്ചി: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ​ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാൽ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.  67 ദിവസമായി പ്രതികൾ ജയിലിലാണെന്നും, ഇനി തിരിച്ചറിയൽ പരേഡോ, തെളിവുശേഖരണമോ ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. 

മാസപ്പടി കേസിൽ പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾ നൽകിയ ജാമ്യ ഹർജിയാണ് ഹൈക്കോടതിയിൽ ഇന്ന് പരിഗണിച്ചത്. 5 ആം പ്രതി ശ്രീജിത്ത്, ഏഴാംപ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ്. ജീവൻ അടക്കം 11 പ്രതികളാണ് ജാമ്യ ഹ‍ർജിയുമായി കോടതിയിലെത്തിയിരുന്നത്. 

ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും ഹ‍‍ർജിയിലുണ്ടായിരുന്നു. അതേ സമയം  പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ഇ ഡി ഹൈക്കോടതിയിൽ എതിർക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആണെന്നും അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. ഉപാധികളോടെയാണ് 9 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 

അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി എത്തിയാണ് സിപിഎം പ്രവര്‍ത്തകർ ആക്രമണം നടത്തിയതെന്നാണ് ഇഡി വാദിച്ചത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ജവാനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഉദ്യോ​ഗസ്ഥരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്നും ഇഡി ചൂണ്ടിക്കാട്ടി. നടപടിക്രമം പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനില്‍ക്കില്ല. അനാവശ്യമായാണ് ബിഎന്‍എസ് 109 വകുപ്പ് ചുമത്തിയതെന്നും പ്രതികൾ വാദിച്ചു. കേസിലെ നാലു പ്രതികളുടെ ജാമ്യ ഹർജി കോടതി നാളെ പരി​ഗണിക്കും.