കൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചിലിൽ ആണ് വീട്ടിൽ നിന്ന് മദ്യം കണ്ടെത്തിയത്. റെയ്ഡിനിടെ 67 ലിറ്റർ മദ്യവും കണ്ടെടുത്തിരുന്നു. അതിൽ 43 ലിറ്റർ വിദേശ നിർമിത മദ്യമാണ്. കൂടാതെ വൈനും കണ്ടെടുത്തിട്ടുണ്ട്.
എസ്‌ഐടി അറിയിച്ചതിനെത്തുടർന്ന് എക്‌സൈസ് എത്തി മദ്യശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആന്റോയെ അറസ്റ്റ് ചെയ്യാൻ എക്‌സൈസ് സംഘം എത്തിയെങ്കിലും എഫ്‌ഐആർ വേണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഒടുവിൽ എഫ്‌ഐആർ പകർപ്പ് നൽകിയ ശേഷമാണ് അറസ്റ്റിനോട് ആന്റോ സഹകരിച്ചത്.
63 ലിറ്റർ വിദേശമദ്യം വീട്ടിൽ എന്തിന് സൂക്ഷിച്ചു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറ്റേതോ ഒരു എക്‌സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആന്റോ അഗസ്റ്റിൻപറഞ്ഞത്. തുടർന്ന് ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.
അതേ സമയം, മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടു പേർക്കുമെതിരെയാണ് സൈബർ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. കേസ് കളമശേരി പൊലീസിനു കൈമാറി. കേസിൽ ആന്റോയെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം
