തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിക്ക് കൈമാറാനുള്ള നീക്കത്തിൽ കേരള സർക്കാരിനെ അറിയിച്ചില്ലെന്ന വിവാദത്തിനിടെ ഔദ്യോഗിക വിശദീകരണവുമായി അദാനി ഗ്രൂപ്പ്. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ഉൾപ്പെടെയുള്ള എല്ലാ നിയമപരവും ഭരണപരവുമായ അനുമതികൾ ലഭിച്ച ശേഷമേ ഓഹരി കൈമാറ്റ നടപടികൾ പൂർത്തിയാക്കുകയുള്ളുവെന്ന് കമ്പനി അറിയിച്ചു.
അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) സി.ഇ.ഒ അശ്വനി ഗുപ്തയാണ് വിശദീകരണം നൽകിയത്. നിലവിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഘടനയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സെബിയെ അറിയിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ലെന്ന ആരോപണവും കമ്പനി തള്ളി. ലിസ്റ്റഡ് കമ്പനികൾ പാലക്കേണ്ട സെബി ചട്ടങ്ങൾ അനുസരിച്ചാണ് ആദ്യം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ വിവരം അറിയിച്ചതെന്നും, അതിന് പിന്നാലെ തന്നെ സംസ്ഥാന സർക്കാരിനെയും ഔദ്യോഗികമായി വിവരം ധരിപ്പിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ഓഹരി കൈമാറ്റത്തിന് ശേഷവും വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണവും നടത്തിപ്പും അദാനി ഗ്രൂപ്പിനായിരിക്കുമെന്നും നിലവിലെ കൺസഷൻ കരാറിൽ മാറ്റമുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. എംഎസ്‌സിക്ക് പ്രത്യേക കുത്തകാവകാശമോ മുൻഗണനയോ നൽകില്ലെന്നും, എല്ലാ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾക്കും ഒരേ പരിഗണന തുടരുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ അനുമതിക്ക് ശേഷമേ നടപടികളിലേക്ക് കടക്കൂവെന്ന് അദാനി ഗ്രൂപ്പ്
