വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന്‍ മരിച്ചു

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന്‍ മരിച്ചു


പത്തനംതിട്ട: വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന്‍ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ശാരീരിക പരിമിതികള്‍ നേരിടുന്ന വ്യക്തിയായിരുന്നു കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് ജീവനക്കാരനായ മാത്തുക്കുട്ടി. ആയതിനാല്‍ റോഡില്‍നിന്ന് വീട്ടിലേക്ക് കയറാനായി ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. ഈ ലിഫ്റ്റിലാണ് മാത്തുക്കുട്ടിയുടെ തലകുടുങ്ങിയത്. വീടിന് താഴെ വാഹനം നിര്‍ത്തി ലിഫ്റ്റില്‍ കയറിയതായിരുന്നു.

മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കറന്റ് പോയി ലിഫ്റ്റ് നിന്നപ്പോള്‍ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ലിഫ്റ്റില്‍ തല കുടുങ്ങിക്കിടക്കുന്നത് കണ്ട് ലിഫ്റ്റ് വെട്ടിപ്പൊളിക്കാന്‍ ഭാര്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരിശ്രമങ്ങള്‍ വിഫലമായതോടെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാധാരണ കാണുന്ന രീതിയിലുള്ള ലിഫ്റ്റല്ല ഇത്. വീടിന് പുറത്ത് സ്‌ക്വയര്‍ പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് ലിഫ്റ്റ് നിര്‍മിച്ചിരിക്കുന്നത്. കറന്റ് പോയപ്പോള്‍ സ്‌ക്വയര്‍ പൈപ്പുകള്‍ക്കിടയില്‍ തല കുടുങ്ങിയാണ് ജീവന്‍ നഷ്ടമായതെന്നാണ് പ്രാഥമിക വിവരം.