വയനാട്ടില്‍ 150ഓളം വിദ്യാര്‍ഥികള്‍ക്ക് പനിയും ഛര്‍ദ്ദിയും; 38 പേര്‍ ആശുപത്രിയില്‍, സ്‌കൂളിന് ഒരാഴ്ച അവധി

വയനാട്ടില്‍ 150ഓളം വിദ്യാര്‍ഥികള്‍ക്ക് പനിയും ഛര്‍ദ്ദിയും; 38 പേര്‍ ആശുപത്രിയില്‍, സ്‌കൂളിന് ഒരാഴ്ച അവധി


കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോളിയാട് മാര്‍ ബസേലിയോസ് എ യു പി സ്‌കൂളില്‍ 150ഓളം വിദ്യാര്‍ഥികള്‍ക്ക് പനിയും ഛര്‍ദ്ദിയും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. രോഗലക്ഷണങ്ങള്‍ തുടരുകയായിരുന്ന 38 വിദ്യാര്‍ഥികളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

രോഗവ്യാപനം തടയുന്നതിനും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു.

സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചികിത്സ ആവശ്യമായ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും കുട്ടികളെ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ കഴിയുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്‌കൂളിലെ ഒരു അധ്യാപികയ്ക്കും സമാന ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ടെന്നും ഇവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ജൂണ്‍ ഒന്നുമുതല്‍ ചില വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നുവെന്നാണ് പ്രാദേശിക അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഭക്ഷണം, കുടിവെള്ളം, വൈറസ് ബാധ തുടങ്ങിയവയിലേതെങ്കിലും കാരണമായിരിക്കുമോയെന്ന് പരിശോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ സംഘം സ്‌കൂളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ലബോറട്ടറി പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ആശുപത്രി സന്ദര്‍ശിച്ച പഞ്ചായത്ത് പ്രതിനിധികള്‍, ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില പൊതുവെ തൃപ്തികരമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.