ചെന്നൈ: തമിഴ്‌നാട്ടിൽ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ശക്തമായ പ്രകടനം കാഴ്ചവച്ച വിജയ് -യുടെ തമിഴക വെട്രി കഴകം (ടി വി കെ) സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള ഇടത് മുന്നണി കക്ഷികളുമായി ചർച്ചകൾക്ക് തയ്യാറെടുക്കുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ ടി വി കെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാജിക് നമ്പറിൽ നിന്ന് അല്പം പിന്നിലാണ്.
സ്രോതസുകൾ പ്രകാരം, കോൺഗ്രസ്, വി.സി.കെ, സി.പി.ഐ എം, സി.പി.ഐ, ഐയുഎംഎൽ തുടങ്ങിയ കക്ഷികളുമായി വിജയ് ചർച്ച നടത്താൻ സാധ്യതയുണ്ട്. ഈ കക്ഷികൾ നിലവിൽ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ്.
ഏപ്രിൽ 23ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സീറ്റുകളും, ഐയുഎംഎൽ, സിപിഐ, സി പി ഐ എം, വി സി കെ എന്നിവർ രണ്ട് സീറ്റുകൾ വീതവും നേടിയിരുന്നു. ഇവർ ടി വി കെയുമായി കൈകോർത്താൽ വിജയിയുടെ പാർട്ടി എളുപ്പത്തിൽ ഭൂരിപക്ഷം നേടുമെന്നാണു വിലയിരുത്തൽ.
ഇതിനിടെ, പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ പ്രതികരിച്ചത്. 'തമിഴ്‌നാട്ടിന്റെ താത്പര്യം മുൻനിർത്തിയാണ് തീരുമാനം ഉണ്ടാകുക. ഞങ്ങളുടെ ആശയപരമായ നിലപാടുകളിൽ നിന്ന് വിട്ടുവീഴ്ച ഉണ്ടാകില്ല,' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസ് ഇപ്പോഴും ഡിഎംകെയോടൊപ്പമാണെന്നും, ഏതെങ്കിലും മാറ്റം ഉണ്ടാകണമെങ്കിൽ പാർട്ടി നേതൃനിരയുമായി ആലോചിച്ചതിന് ശേഷമേ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ്, വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖർ ടി വി കെയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് കോൺഗ്രസിനോട് തുറന്ന ആഹ്വാനം ചെയ്തിരുന്നു. 'അവർക്കു നഷ്ടമായ അധികാരം തിരിച്ചുകൊടുക്കാൻ വിജയ് തയ്യാറാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഡിഎംകെ നേരിട്ടത് വലിയ തിരിച്ചടി
ഈ തെരഞ്ഞെടുപ്പിൽ ടി വി കെ അപ്രതീക്ഷിത വിജയമാണ് നേടിയത്. എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ വെറും 59 സീറ്റുകളിൽ ഒതുങ്ങി പ്രധാന പ്രതിപക്ഷമായി മാറി. എഐഎഡിഎംകെ 47 സീറ്റുകളോടെ മൂന്നാം സ്ഥാനത്താണ്.
എഐഎഡിഎംകെ സഖ്യകക്ഷികളിൽ പിഎംകെ നാല് സീറ്റുകളും, ബിജെപിയും എഎംഎംകെയും ഓരോ സീറ്റും നേടി. ഡിഎംഡികെയും ഒരു സീറ്റ് സ്വന്തമാക്കി.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിച്ച വിജയ് രണ്ടിടത്തും വിജയിച്ചു. ടി വി കെ തമിഴ്‌നാട്ടിൽ ഏകദേശം 35% വോട്ടുഷെയർ നേടി ശ്രദ്ധേയമായ തുടക്കം കുറിക്കുകയും ചെയ്തു.
മൂന്ന് ദശാബ്ദങ്ങളിലേറെയായി നിലനിന്നിരുന്ന തമിഴ്‌നാട്ടിലെ പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയ വ്യവസ്ഥയിൽ വലിയ മാറ്റത്തിന് തുടക്കമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.
തമിഴ്‌നാട്ടിൽ ഭൂരിപക്ഷം നേടാൻ ടി വി കെ കോൺഗ്രസ്, ഇടത് കക്ഷികളുമായി സഖ്യ ചർച്ചകൾക്ക് നീക്കം
