അഹമ്മദാബാദ് വിമാന ദുരന്തം; കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം ചേരും

അഹമ്മദാബാദ് വിമാന ദുരന്തം; കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം ചേരും


ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ അധ്യക്ഷതയില്‍ നാളെ (ജൂണ്‍-17) ഉന്നതതല യോഗം ചേരും. സംഭവത്തെക്കുറിച്ച് അവലോകനം ചെയ്യുന്നതിനും വ്യോമയാന മേഖലയിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ വിലയിരുത്തുന്നതിനുമായാണ് യോഗം. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി, ഗുജറാത്ത് സര്‍ക്കാരിന്റെ ഒരു പ്രതിനിധി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, മറ്റ് പ്രധാന ഏജന്‍സികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വിമാനാപകടം നടന്ന സ്ഥലം പരിശോധിക്കാന്‍ ഒരു ബോയിങ് സംഘവും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരും ഇന്ന് (ജൂണ്‍ 16) രാവിലെ അഹമ്മദാബാദിലെത്തി. വിമാനാപകടം നടക്കാന്‍ ഉണ്ടായ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തെ കുറിച്ച് പിന്നീട് പ്രതികരിക്കാം എന്ന് വിമാനാപകട സ്ഥലത്ത് പരിശോധന നടത്താന്‍ എത്തിയ യുകെയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം അപകടത്തില്‍ മരിച്ചവരില്‍ 92 പേരുടെ ഡിഎന്‍എ സാമ്പിളുകളുടെ പരിശോധന പൂര്‍ത്തിയായി. ഇതില്‍ 47 പേരുടെ മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വിട്ട് നല്‍കിയിട്ടുണ്ടെന്ന് ഡോ. രജനീഷ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 12 നായിരുന്നു അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനര്‍, വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്നതിന് തൊട്ടുപിന്നാലെ അപകടത്തില്‍ പെടുന്നത്.

230 യാത്രക്കാരും 12 ജിവനക്കാരും ഇതില്‍ ഉണ്ടായിരുന്നു. 241 പേര്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ 69 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഒരു കനേഡിയനും 7 പോര്‍ച്ചുഗീസുകാരും ഉള്‍പ്പെടുന്നു. രക്ഷപ്പെട്ട യാത്രക്കാരന്‍ ഇന്ത്യന്‍ വംശജനായ ഒരു ബ്രിട്ടീഷ് പൗരനാണ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ പതനംത്തിട്ട സ്വദേശി രഞ്ജിത നായരും ഈ വിമാനാപകടത്തില്‍ മരിച്ചിരുന്നു.