മുംബൈ: പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തിയും നേതൃമാറ്റ അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെ ശിവസേന (യു ബി ടി) അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ. പാര്‍ട്ടിയുടെ 60-ാം സ്ഥാപകദിനാഘോഷത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലെങ്കില്‍ ഏത് പ്രവര്‍ത്തകനെയും അധ്യക്ഷനാക്കാന്‍ തയ്യാറാണെന്നും പദവിയില്‍ കടിച്ചുതൂങ്ങാന്‍ തനിക്ക് താത്പര്യമില്ലെന്നും ഉദ്ധവ് പറഞ്ഞു. എന്നാല്‍ ശിവസേനയുടെ ആശയങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ നിന്ന് ഒരിക്കലും പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധികളെ ഭയന്ന് ഓടിപ്പോകുന്ന ആളല്ല താനെന്നും എന്നാല്‍ തന്നില്‍ വിശ്വാസമില്ലെങ്കില്‍ പദവി ഒഴിയാന്‍ തയ്യാറാണെന്നും പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകന്‍ അടുത്ത അധ്യക്ഷനാകുന്നത് തനിക്ക് സന്തോഷമേകുമെന്നും എന്നാല്‍ പാര്‍ട്ടി കള്ളന്മാരുടെ കൈകളിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ശിവസേന (യു ബി ടി)യെ ഇല്ലാതാക്കാന്‍ ബി ജെ പി ശ്രമിക്കുകയാണെന്ന് ആരോപിച്ച ഉദ്ധവ് രാജ്യം 'ഒറ്റപ്പാര്‍ട്ടി, തെരഞ്ഞെടുപ്പില്ലാത്ത' അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞു. അടുത്തിടെ ലോക്‌സഭയിലെ പാര്‍ട്ടിയുടെ ഒന്‍പത് എം പിമാരില്‍ ആറുപേര്‍ നേതൃത്വവുമായി അകന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് വിട്ടുനിന്ന സംഭവത്തെയും അദ്ദേഹം പരാമര്‍ശിച്ചു.
തങ്ങള്‍ തളരുമെന്നാണ് ചിലര്‍ കരുതുന്നതെന്നും എന്നാല്‍ അത് സംഭവിക്കില്ലെന്നും വഞ്ചിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബാലാസാഹേബ് മുമ്പേ പറഞ്ഞിട്ടുണ്ടെന്നും ഉദ്ധവ് പറഞ്ഞു.
അതേസമയം, ശിവസേന (യു ബി ടി)യിലെ 'ഓപ്പറേഷന്‍ ടൈഗര്‍' അഭ്യൂഹങ്ങള്‍ക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. നിലവിലെ സംഭവവികാസങ്ങള്‍ തുടക്കമാണെന്നും ഇനിയും വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി.
2022-ല്‍ ഉദ്ധവ് താക്കറെയില്‍ നിന്ന് വേര്‍പിരിഞ്ഞ് പിന്നീട് ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സ്വന്തമാക്കിയ ഷിന്‍ഡെ, പാര്‍ട്ടിയുടെ 60-ാം സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കവെയാണ് ആക്രമണം ശക്തമാക്കിയത്.
അധികാരത്തിന് വേണ്ടി ബാലാസാഹേബ് താക്കറെയുടെ ആശയങ്ങള്‍ ഉദ്ധവ് ഉപേക്ഷിച്ചുവെന്നും കാവി ആശയധാരയില്‍ നിന്ന് മാറിനിന്നവര്‍ രാഷ്ട്രീയമായി തിരിച്ചടി നേരിട്ടുവെന്നും ഷിന്‍ഡെ ആരോപിച്ചു.
ശിവസേന ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ലെന്നും ഒരു ആശയധാരയാണെന്നും കാവി ആശയങ്ങള്‍ മറന്നവര്‍ക്ക് നഷ്ടം സംഭവിക്കുകയായിരുന്നുവെന്നും ഒരു കസേരയ്ക്കുവേണ്ടി ബാലാസാഹേബിന്റെ ആശയങ്ങള്‍ ഉപേക്ഷിച്ചുവെന്നും ആരോപിച്ച ഷിന്‍ഡെ ബാല്‍താക്കറെ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ വേദനിപ്പിക്കുകയും മരണശേഷം പോലും അദ്ദേഹം വെറുത്തിരുന്ന ആളുകളെയാണ് ഇപ്പോള്‍ ആദരിക്കുന്നതെന്നും ഷിന്‍ഡെ കുറ്റപ്പെടുത്തി.
