തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ പരിപാലനം: രാംദേവിന്റെ അവകാശവാദം നിഷേധിച്ച് തുര്‍ക്കി ഉദ്യോഗസ്ഥര്‍

തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ പരിപാലനം: രാംദേവിന്റെ അവകാശവാദം നിഷേധിച്ച് തുര്‍ക്കി ഉദ്യോഗസ്ഥര്‍


ന്യൂഡല്‍ഹി: തകര്‍ന്ന എയര്‍ ഇന്ത്യ ബോയിംഗ് 7878 ഡ്രീംലൈനറിന് അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നത് ടര്‍ക്കിഷ് ടെക്‌നിക് എന്ന കമ്പനി ആയിരുന്നുവെന്ന അവകാശവാദം തുര്‍ക്കി ഉദ്യോഗസ്ഥര്‍ ഞായറാഴ്ച നിഷേധിച്ചു. അത്തരം ആരോപണങ്ങള്‍ തെറ്റായതും വസ്തുതാവിരുദ്ധവുമാണെന്ന് അവര്‍ പറഞ്ഞു.

'എയര്‍ ഇന്ത്യയുടെ 'ബോയിംഗ് 7878  പാസഞ്ചര്‍ വിമാനം പറന്നുയരുന്നതിനിടെ തകര്‍ന്നതിനെത്തുടര്‍ന്ന് ഈ വിമാനത്തിന്റെ അറ്റകുറ്റപ്പണി തുര്‍ക്കിഷ് ടെക്‌നിക് നടത്തിയിരുന്നുവെന്ന വാദം തെറ്റാണ്,' തുര്‍ക്കി കമ്പനിയിലെ ഔദ്യോഗിക വൃത്തങ്ങള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

എയര്‍ ഇന്ത്യയുടെ ബോയിംഗ് 7878 വിമാനങ്ങളില്‍ ടര്‍ക്കിഷ് ടെക്‌നിക് ഒരിക്കലും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2024 ലും 2025 ലും എയര്‍ ഇന്ത്യയും ടര്‍ക്കിഷ് ടെക്‌നിക്കും തമ്മില്‍ ഒപ്പുവച്ച അറ്റകുറ്റപ്പണി കരാറുകള്‍ B777ടൈപ്പ് വൈഡ്‌ബോഡി വിമാനങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പ്രസ്താവിച്ചു.

തകര്‍ന്ന വിമാനം തുര്‍ക്കി ടെക്‌നിക് പരിപാലിക്കുന്നുണ്ടെന്ന അവകാശവാദം തുര്‍ക്കി-ഇന്ത്യ ബന്ധങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം  മോശമാക്കാന്‍ ലക്ഷ്യമിട്ടുള്ള  കെട്ടിച്ചമച്ച 'തെറ്റായ വിവരങ്ങള്‍' ആണെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

'ഇതുവരെ, ടര്‍ക്കിഷ് ടെക്‌നിക് ഇത്തരത്തിലുള്ള ഒരു എയര്‍ ഇന്ത്യ വിമാനത്തിലും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല' എന്ന് പ്രസ്താവന പറയുന്നു.

തകര്‍ന്ന വിമാനത്തിന് അവസാനമായി സര്‍വീസ് നടത്തിയ കമ്പനിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്ന് തുര്‍ക്കി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അനാവശ്യമായ ഊഹാപോഹങ്ങള്‍ തടയുന്നതിനായി പരസ്യമായി ആ കമ്പനിയുടെ പേര് നല്‍കില്ലെന്ന് അവര്‍ പറഞ്ഞു.

അന്താരാഷ്ട്ര വേദിയില്‍ തുര്‍ക്കിയെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ മുന്‍നിര ബ്രാന്‍ഡുകളുടെ പ്രശസ്തിയെ ലക്ഷ്യം വച്ചുള്ള ബോധപൂര്‍വമായുള്ള ശ്രമങ്ങള്‍ക്കെതിരെ സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിസ്ഇന്‍ഫോര്‍മേഷന്‍ നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

'തുര്‍ക്കിയെയിലെ ജനങ്ങള്‍ എന്ന നിലയില്‍, ഈ ദാരുണമായ വിമാന അപകടത്തില്‍ ഇന്ത്യന്‍ ജനതയുടെ ദുഃഖം ഞങ്ങള്‍ ആത്മാര്‍ത്ഥമായി പങ്കിടുന്നു. പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നു.'-ഇന്ത്യയോട് അനുശോചനം അറിയിച്ചുകൊണ്ട് പ്രസ്താവനയില്‍ പറഞ്ഞു, 


തുര്‍ക്കിയെയില്‍ നിന്നുള്ള ഒരു ഏജന്‍സിയാണ് എയര്‍ ഇന്ത്യ വിമാനത്തിന്റെ അറ്റകുറ്റപ്പണികളും സേവനവും നടത്തിയിരുന്നതെന്ന്  ആരോപിച്ച് യോഗ ഗുരു രാംദേവ് പരസ്യ പ്രസ്താവന നടത്തിയതിന് ശേഷമാണ് തുര്‍ക്കി കമ്പനി വിശദീകരണവുമായെത്തിയത്.

'തുര്‍ക്കിയിലെ ഒരു ഏജന്‍സിയാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണികളും സര്‍വീസും നടത്തിയിരുന്നതെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഇന്ത്യ വ്യോമയാന മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ആ ഏജന്‍സിയുടെ ഗൂഢാലോചന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം സെന്‍സിറ്റീവ് കാര്യങ്ങളില്‍ വിദേശ കമ്പനികളുടെ ഇടപെടല്‍ ഇന്ത്യ അവസാനിപ്പിക്കേണ്ടിവരും,'-രാംദേവ് പറഞ്ഞു.

ജൂണ്‍ 12 ന് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനാണ്  AI-171 ബോയിംഗ് 7878 ഡ്രീംലൈനര്‍ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തട്ടി തകര്‍ന്നുവീണത്.

വിമാനം മേഘാനിനഗറിലെ ഒരു മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് ഇടിച്ചിറക്കിയതിനെ തുടര്‍ന്നാണ് കത്തിയമര്‍ന്നത്.

അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ രക്ഷപ്പെട്ടത്  ഒരാള്‍ മാത്രമാണ്.