ന്യൂഡല്‍ഹി: യു എസിന്റെ തീരുവയുദ്ധത്തിനും പ്രകോപനത്തിനുമിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിനു റഷ്യയുടെ വിലക്കിഴിവ്. ബാരലിനു മൂന്നു മുതല്‍ നാലുവരെ ഡോളറാണ് കുറയുക. ഈ മാസവും അടുത്തമാസവും ഇറക്കുമതി ചെയ്യുന്ന യുരാള്‍സ് ഗ്രേഡില്‍പ്പെട്ട ക്രൂഡ് ഓയിലിനാണ് ഇളവ്. ജൂലൈയില്‍ ബാരലിന് ഒരു ഡോളര്‍ വില കുറച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇളവ് 2.50 ഡോളറായി വര്‍ധിപ്പിച്ചു. ഇതിനു പിന്നാലെയാണ് കൂടുതല്‍ വിലക്കിഴിവ്.
കഴിഞ്ഞ 27 മുതല്‍ ഞായറാഴ്ച വരെ 1.14 കോടി ബാരല്‍ ഇന്ത്യയിലെ വിവിധ കമ്പനികള്‍ ഇറക്കുമതി ചെയ്തിരുന്നു. യു എസ് ഉപരോധമുള്ള കപ്പല്‍ വിക്ടര്‍ കോണ്‍ട്‌സ്‌കിയിലടക്കമാണ് ക്രൂഡ് ഓയില്‍ എത്തിയത്.
യുറാള്‍സ് ഗ്രേഡ് എന്നത് റഷ്യയുടെ ഏറ്റവും പ്രധാന ക്രൂഡ് ഓയിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തുറമുഖങ്ങളില്‍ നിന്നാണ് ഇവ ഇന്ത്യയിലേക്കെത്തുന്നത്. അതേസമയം, റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയ്ക്ക് പൈപ്പ്ലൈനുകളിലൂടെയും ടാങ്കറുകളിലൂടെയുമാണ് ക്രൂഡ് ഓയില്‍ എത്തുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. യുക്രെയ്നെതിരെ യുദ്ധം തുടങ്ങിയ 2022 മുതലാണ് റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍വര്‍ധനയുണ്ടാകുന്നത്. മുന്‍പ് എണ്ണയ്ക്കായി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യയില്‍ ഒരു ശതമാനത്തിനടുത്തായിരുന്നു റഷ്യന്‍ എണ്ണയുടെ വരവ്. എന്നാലിത് ഇപ്പോള്‍ 40 ശതമാനത്തോളമെത്തി. 54 ബാരല്‍ എണ്ണയാണ് ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി. 2024-25 ല്‍ ഇറാഖ്, സൗദി അറേബ്യ, യു എ ഇ, യു എസ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയെ മറികടന്ന് റഷ്യയില്‍നിന്നായിരുന്നു ഇന്ത്യ 36 ശതമാനവും ഇറക്കുമതി ചെയ്തത്.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയ യു എസ്, ഔഷധമേഖലയിലേക്ക് ഉള്‍പ്പെടെ ഇതു വ്യാപിപ്പിക്കുമെന്നു ഭീഷണി മുഴക്കുന്നതിനിടെയാണ് റഷ്യ ഇളവ് പ്രഖ്യാപിച്ചത്. ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു.