ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷിക്കെതിരേ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും. "ഏറ്റവും നീചനായ മനുഷ്യൻ"എന്ന് ജോഷിയെ വിശേഷിപ്പിച്ച രാഹുൽ, ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ച ചരിത്രമുള്ളയാളാണെന്നും കുറ്റപ്പെടുത്തി. പാർലമെൻ്റിന് പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ യുവജനങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. അവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. എന്നിട്ടും, ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. അങ്ങേയറ്റം നികൃഷ്ടമായ സ്വഭാവമുള്ള ഒരാളാണത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്നതിനേക്കാൾ വലിയൊരു നീചത്വം വേറെയില്ല” രാഹുൽ ഗാന്ധി പറഞ്ഞു. കാബിനറ്റിൽ വേറെ എത്രയോ മന്ത്രിമാരുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇത്തരമൊരു വ്യക്തിയെ തെരഞ്ഞെടുത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
ലോക്സഭയിൽ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണമുണ്ടായത്. പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അനുകൂലിച്ചുവെന്നും, അദ്ദേഹം സ്ത്രീകളെ അപമാനിച്ചുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഇക്കാര്യം പറഞ്ഞത് ലോക്സഭയിൽ ബഹളത്തിനിടയാക്കി. പരാമർശത്തിനെതിരെ പ്രൾഹാദ് ജോഷി രംഗത്തെത്തിയതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കുമെന്ന് സ്പീക്കർ ഓംബിർള വ്യക്തമാക്കി.
അതേസമയം രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ് പ്രൾഹാദ് ജോഷി രംഗത്തെത്തി. ലോക്സഭയിൽ പ്രിയങ്ക ഗാന്ധി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ പ്രസ്താവനകൾ നടത്തിയതിന് പ്രിയങ്ക ഗാന്ധിയെ സഭയിൽ നിന്ന് പുറത്താക്കണമെന്നും മാപ്പ് പറയിക്കണമെന്നും പ്രൾഹാദ് ജോഷി ലോക്സഭയിൽ തിരിച്ചടിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയത്.
കൂട്ടബലാത്സംഗം ചെയ്തവരെ രക്ഷപെടുത്തിയ ആൾ; പുതിയ വിദ്യാഭ്യാസ മന്ത്രിക്കെതിരേ ആഞ്ഞടിച്ച് പ്രിയങ്കയും രാഹുലും
