പശ്ചിമേഷ്യ സംഘര്‍ഷത്തിന് പരിഹാരം സമാധാനവും സംവാദവും നയതന്ത്രവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

പശ്ചിമേഷ്യ സംഘര്‍ഷത്തിന് പരിഹാരം സമാധാനവും സംവാദവും നയതന്ത്രവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി


ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷം ഇന്ത്യയ്ക്കും ലോകത്തിനും വലിയ ആശങ്കയുണ്ടാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയില്‍ പ്രസംഗിച്ചു. മൂന്ന് ആഴ്ചയ്ക്കുമേല്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രതിസന്ധി ആഗോള സമ്പദ്വ്യവസ്ഥയെയും മനുഷ്യരുടെ ജീവിതത്തെയും ഗൗരവമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

പശ്ചിമേഷ്യ ഇന്ത്യയ്ക്ക് പ്രധാനപ്പെട്ട പ്രദേശമാണെന്നും ഏകദേശം ഒരു കോടി ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, ആ പ്രദേശത്തെ സമുദ്ര മാര്‍ഗങ്ങളില്‍ ഇന്ത്യന്‍ നാവികരും വാണിജ്യ കപ്പലുകളും വലിയ തോതില്‍ സഞ്ചരിക്കുന്നതിനാല്‍ ഇന്ത്യയുടെ ആശങ്കകള്‍ സ്വാഭാവികമായി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. 

യുദ്ധം നടക്കുന്ന പ്രദേശം ആഗോള വ്യാപാരത്തിന് നിര്‍ണായകമായ വഴിയാണെന്നും ഇന്ത്യയുടെ ക്രൂഡ് ഓയില്‍, വാതകം, വളങ്ങള്‍ തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ വലിയ തോതില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ എത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് കപ്പല്‍ഗതാഗതം വെല്ലുവിളിയായി മാറിയിട്ടുണ്ടെങ്കിലും രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് ഇന്ധന ക്ഷാമം അനുഭവിക്കേണ്ടി വരാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

യുദ്ധം ആരംഭിച്ചതിനു ശേഷം ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള 3.75 ലക്ഷം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യാലയങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച് സഹായം നല്‍കുന്നുണ്ടെന്നും അടിയന്തര ഹെല്‍പ് ലൈനുകളും നിയന്ത്രണ മുറികളും ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിന് കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 27ല്‍ നിന്ന് 41 ആയി വര്‍ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, രാജ്യത്ത് 53 ലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള തന്ത്രപ്രധാന പെട്രോളിയം സംഭരണശേഷിയും നിലവിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കൃഷി മേഖലയെയും ബാധിക്കാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ഭക്ഷ്യധാന്യ സംഭരണവും വള വിതരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും സമാധാനം, സംവാദം, നയതന്ത്രം എന്നിവ മാത്രമാണ് പ്രശ്‌നപരിഹാര മാര്‍ഗങ്ങളെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കുന്ന യുദ്ധം ആരുടെയും താത്പര്യത്തിനും അനുകൂലമല്ല. എല്ലാ പക്ഷങ്ങളും ഉടന്‍ സമാധാനപരമായ പരിഹാരത്തിലേക്ക് എത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. 

രാജ്യത്തെ ആഭ്യന്തര സുരക്ഷ  ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും തീരസംരക്ഷണം, അതിര്‍ത്തി സുരക്ഷ, സൈബര്‍ സുരക്ഷ എന്നിവയില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

സംഘര്‍ഷം ദീര്‍ഘകാലം തുടരാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യം ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.