മോഡിയുടെ മൂന്നാം വരവില്‍ പാക് അധീന കാശ്മീര്‍ ഇന്ത്യയില്‍ ചേര്‍ക്കുമെന്ന് യോഗി ആദിത്യനാഥ്

മോഡിയുടെ മൂന്നാം വരവില്‍ പാക് അധീന കാശ്മീര്‍ ഇന്ത്യയില്‍ ചേര്‍ക്കുമെന്ന് യോഗി ആദിത്യനാഥ്


പാല്‍ഘര്‍ (മഹാരാഷ്ട്ര) : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നരേന്ദ്രമോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടുമെത്തിയാല്‍ പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ കടന്നാക്രമിക്കുന്ന ശത്രുക്കളെ ആരാധിക്കുന്ന നിലപാടല്ല ബിജെപിക്കുള്ളതെന്നും അവര്‍ അര്‍ഹിക്കുന്ന തിരിച്ചടിയാകും മറുപടിയെന്നും യോഗി പറഞ്ഞു. ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ പാക് അധീന കശ്മീരിനെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുക എന്നത് പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ കാര്യമായിരിക്കുമെന്നും യോഗി ആദിത്യനാഥ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

'ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളെ ആക്രമിച്ചാല്‍ ഞങ്ങള്‍ ആരാധിക്കില്ല. ആരെങ്കിലും നമ്മുടെ ആളുകളെ കൊന്നാല്‍, ഞങ്ങള്‍ അവരെ ആരാധിക്കില്ല, മറിച്ച് അവര്‍ അര്‍ഹിക്കുന്ന ഉത്തരം നല്‍കും. ഇപ്പോള്‍, പിഒകെയെ രക്ഷിക്കുന്നത് പാകിസ്ഥാന് ബുദ്ധിമുട്ടാണ്. യോഗി ആദിത്യനാഥ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം മോഡി മൂന്നാമതും പ്രധാനമന്ത്രിയായാല്‍ ആറ് മാസത്തിനുള്ളില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നത് നിങ്ങള്‍ കാണും. ഇത് ചെയ്യാന്‍ ധൈര്യം വേണം. ധൈര്യമുണ്ടെങ്കില്‍ മാത്രമേ ഇതൊക്കെ സാധ്യമാകൂ..മോദി തീര്‍ച്ചയായും ഇത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

''കോണ്‍ഗ്രസ് ഭരണകാലത്ത് പാകിസ്ഥാനില്‍ നിന്ന് നിരന്തര ആക്രമണങ്ങള്‍ രാജ്യം നേരിട്ടിരുന്നു..ഞങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിക്കുമ്പോള്‍, പാകിസ്ഥാനില്‍ നിന്ന് തീവ്രവാദികള്‍ വരുന്നുവെന്ന് പറയുന്നതല്ലാതെ മറ്റൊന്നും തന്നെ അവര്‍ ചെയ്തിരുന്നില്ല.

എന്നാല്‍ ഇന്ന്, പാകിസ്ഥാന്‍ നമ്മെ ശത്രുതയോടെ ഒന്ന് നോക്കാന്‍ പോലും ധൈര്യപ്പെടുന്നില്ല, കാരണം അവര്‍ക്ക് അനന്തരഫലങ്ങള്‍ അറിയാം. അവര്‍ ഞങ്ങളെ നോക്കിയാല്‍ ഞങ്ങള്‍ മിണ്ടാതെ തക്ക മറുപടി നല്‍കും'. വികസനത്തിന്റെ പാതയിലുള്ള പുതിയ ഇന്ത്യയാണ് ഇന്നുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നതെന്നും യോഗി പറഞ്ഞു.

പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് സ്ഥിരവും തത്വാധിഷ്ഠിതവുമായ നിലപാടാണ് കാലങ്ങളായുള്ളത്. 1994 ഫെബ്രുവരി 22 ന്, പി വി നരസിംഹ റാവു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാന്‍ അധിനിവേശത്തിന്‍ കീഴിലുള്ള ജമ്മു കശ്മീരിന്റെ പ്രദേശങ്ങള്‍ ഒഴിയണമെന്നും അടിവരയിടുന്ന ഒരു പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.