മോഡി-ട്രംപ് ഫോണ്‍ചര്‍ച്ച: വ്യാപാരത്തില്‍ പുരോഗതി; പ്രതിരോധ-ഊര്‍ജ മേഖലകളില്‍ കൂടുതല്‍ സഹകരണം

മോഡി-ട്രംപ് ഫോണ്‍ചര്‍ച്ച: വ്യാപാരത്തില്‍ പുരോഗതി; പ്രതിരോധ-ഊര്‍ജ മേഖലകളില്‍ കൂടുതല്‍ സഹകരണം


ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളും കാത്തിരിക്കുന്ന വ്യാപാരകരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യാഴാഴ്ച ടെലിഫോണ്‍ സംഭാഷണം നടത്തി. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്ത ഇരുനേതാക്കളും വ്യാപാരം, നിര്‍ണായക സാങ്കേതികവിദ്യകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ ചര്‍ച്ചചെയ്തു.

ഇരുവരും വിവിധ മേഖലകളിലെ 'ദൈ്വരാജ്യ സഹകരണം ശക്തമാവുന്നതില്‍' തൃപ്തി രേഖപ്പെടുത്തിയതായും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. പ്രത്യേകിച്ച് വ്യാപാരബന്ധം ഊന്നിപ്പറഞ്ഞ പ്രസ്താവനയില്‍, ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയായ ഗതി നല്‍കുന്നത് അനിവാര്യമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

21ാം നൂറ്റാണ്ടിലെ ഇന്ത്യ-യുഎസ് കോംപാക്ട് (COMPACT) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിര്‍ണായക സാങ്കേതികവിദ്യ, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ മുന്‍ഗണനാപ്രകാരം സഹകരണം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവശവും പങ്കുവെച്ചു.

സംഭാഷണത്തെ 'വെറുമൊരു സൗഹൃദ  വിളിയല്ല, ഹൃദ്യമായ സംവാദം' എന്ന നിലയില്‍ മോഡി പിന്നീട് എക്‌സില്‍ രേഖപ്പെടുത്തിയെങ്കിലും വ്യാപാരത്തെക്കുറിച്ചുള്ള പരാമര്‍ശം അവിടെ കുറിച്ചില്ല. 'ഇന്ത്യയും യുഎസും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന്' മാത്രമാണ് മോഡി പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്.

റഷ്യന്‍ എണ്ണയുടെ വാങ്ങലുമായി ബന്ധപ്പെട്ട 25 ശതമാനം പിഴയും കസ്റ്റംസ് തീരുവയും അമേരിക്ക ഏര്‍പ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിലുണ്ടായിരുന്ന തിളക്കം മിക്കവാറും മങ്ങിപ്പോയിരുന്നു. ചൈനയും യൂറോപ്യന്‍ യൂണിയനും റഷ്യയില്‍ നിന്ന് നടത്തുന്ന വന്‍തോതിലുള്ള എണ്ണവാങ്ങലിനെ കാണാതെ തങ്ങളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ചത് അന്യായമായ നടപടിയാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്.

പുട്ടിന്‍-മോഡിയും ഡല്‍ഹിയിലുണ്ടാക്കിയ സൗഹൃദപ്രകടനത്തിന് പിന്നാലെയാണ് ട്രംപിന്റെ ഫോണ്‍കോള്‍ വന്നതെന്നും ഇതിന്റെ സമയക്രമം ശ്രദ്ധേയമാണെന്നും വിദേശകാര്യ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ത്യയെ റഷ്യയിലേക്ക് കൂടുതലായി തള്ളിയിട്ടിരിക്കുന്നതിന്റെ പ്രധാന കാരണം ട്രംപിന്റെ നയമാണ് എന്ന് ചില അമേരിക്കന്‍ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

ഇതിനിടെ, ദൈ്വരാജ്യ വ്യാപാരകരാറിന്റെ ചര്‍ച്ചകള്‍ക്കായി എത്തിയ അമേരിക്കന്‍ സംഘം ഡല്‍ഹിയിലുള്ളപ്പോള്‍, ചര്‍ച്ചകള്‍ നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പക്ഷേ നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും  വാണിജ്യമന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി. ഇന്ത്യ നല്‍കിയ 'മികവുള്ള' വ്യാപാര വാഗ്ദാനത്തെക്കുറിച്ചുള്ള യുഎസ് പ്രതിനിധിയുടെ പ്രസ്താവനയോട് പ്രതികരിച്ച ഗോയല്‍, 'അങ്ങനെയാണെങ്കില്‍ ഒപ്പുവെക്കുക മാത്രമാണ് ബാക്കിയുള്ളത് എന്നും മറുപടി നല്‍കി.