ന്യൂഡൽഹി: കൊൽക്കത്തയെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ പ്രതിരോധ മന്ത്രി ഖ്വാജാ അസിഫ് ആക്രമണ ഭീഷണി ഉയർത്തിയ സാഹചര്യത്തിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ. പാക്കിസ്ഥാൻ പ്രസ്താവനയെ ' ബോധപൂർവ്വം ' എന്ന് വിശേഷിപ്പിച്ച ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാകിസ്ഥാൻ പഴയ പിഴവുകൾ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, 55 വർഷം മുൻപ് പാകിസ്ഥാൻ വിഭജിക്കപ്പെട്ട ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് സംഭവിച്ച പരാജയത്തെ ചൂണ്ടിക്കാട്ടി, 'ബംഗാളിനെ ലക്ഷ്യമിട്ടാൽ ഇത്തവണ പാകിസ്ഥാൻ എത്ര ഭാഗങ്ങളായി വിഭജിക്കപ്പെടും എന്ന് ദൈവത്തിനേ അറിയൂ' എന്നായിരുന്നു സിംഗിന്റെ പ്രതികരണം.
ഇന്ത്യ ഭാവിയിൽ 'തെറ്റായ നീക്കം' നടത്തിയാൽ കൊൽക്കത്തയെ ലക്ഷ്യമാക്കി പ്രതികരിക്കുമെന്ന് സിയാൽക്കോട്ടിൽ നടത്തിയ പ്രസംഗത്തിൽ ഖ്വാജാ അസിഫ് പറഞ്ഞിരുന്നു. ഇന്ത്യ ഒരു 'തെറ്റായ ഓപ്പറേഷൻ' ആസൂത്രണം ചെയ്യുകയാണെന്നാരോപിച്ചെങ്കിലും, ഇതിന് തെളിവുകളൊന്നും അദ്ദേഹം മുന്നോട്ടുവച്ചില്ല.
2025 ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ഇന്ത്യപാകിസ്ഥാൻ ബന്ധത്തിൽ വീണ്ടും സംഘർഷാവസ്ഥ തുടരുകയാണ്. പഹൽഗാമിനെ തുടർന്ന് മേയ് 7 മുതൽ 10 വരെ രണ്ട് രാജ്യങ്ങൾക്കിടയിൽ ശക്തമായ സൈനിക ഏറ്റുമുട്ടലും നടന്നു.
പിന്നീട് പാകിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതിനെ തുടർന്ന് സംഘർഷം ശമിച്ചു. എന്നാൽ 'ഓപ്പറേഷൻ സിന്ദൂർ' എന്ന ഇന്ത്യൻ സൈനിക നടപടി താൽക്കാലികമായി മാത്രമാണ് നിർത്തിയതെന്നും, അവസാനിപ്പിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഭീകരസംഘടനകളെയും പാകിസ്ഥാൻ സൈനിക നേതൃത്വത്തെയും ഇന്ത്യ ഒരേപോലെയായിരിക്കും കൈകാര്യം ചെയ്യുകയെന്നും ഇന്ത്യ വീണ്ടും ആവർത്തിച്ചു.
ഇതിനിടെ, ഇന്ത്യയോടുള്ള പ്രതികരണം 'വേഗത്തിലുള്ളതും കൃത്യവുമായതും ശക്തവുമായിരിക്കും' എന്ന് ഖ്വാജാ അസിഫ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി, ഏതൊരു 'അവിവേക നീക്കത്തിനും' ഇന്ത്യ 'ഇതുവരെ കാണാത്തത്ര ശക്തമായ മറുപടി' നൽകുമെന്ന് രാജ്‌നാഥ് സിംഗും വ്യക്തമാക്കി.
വാക്ക് പോരുകൾക്കിടയിൽ, മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൽ ബസിത്, ആണവായുധ ഭീഷണിയുണ്ടായാൽ മുംബൈയും ന്യൂഡൽഹിയും ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിടാമെന്ന് പറഞ്ഞതും വിവാദമായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്ക് പോർ തുടരുന്നതിനിടെ, പ്രദേശത്ത് സുരക്ഷാ ആശങ്കകളും ഉയരുകയാണ്.
കൊൽക്കത്തയെ ആക്രമിക്കുമെന്ന പാകിസ്ഥാൻ ഭീഷണി: 'പഴയ പിഴവുകൾ ആവർത്തിക്കരുത് മുന്നറിയിപ്പ് നൽകി രാജ്‌നാഥ് സിംഗ്
