എന്റെ തലമുറ (എനിക്ക് ഇപ്പോള്‍ 56 വയസുണ്ട്) വളര്‍ന്നത് ഇന്ത്യ ഒരുനാള്‍ ചൈനയോട് മത്സരിക്കുകയും നമ്മുടെ ജീവിതകാലത്തിനുള്ളില്‍ തന്നെ ലോകത്തിലെ മഹാശക്തികളിലൊന്നായി മാറുകയും ചെയ്യും എന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു. ഈ ആത്മവിശ്വാസം ഞങ്ങള്‍ അനുഭവിച്ചറിഞ്ഞതുമാത്രമല്ല, രാഷ്ട്രീയ രംഗത്തും അതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു; ലോകമാധ്യമങ്ങളും അതെഴുതി. 1990-കളിലും 2000-കളിലും, രണ്ട് ദശകങ്ങളോളം ഈ വികാരം തുടര്‍ന്നു.
അതെ, ഇന്ത്യയുടെ വളര്‍ച്ചാ വേഗം കുറവായിരുന്നു. ചൈനയുടേതുപോലെ വ്യവസായവല്‍ക്കരണം ഇന്ത്യയില്‍ നടന്നില്ല. എന്നിരുന്നാലും, ഒരുനാള്‍ ഇന്ത്യ വ്യത്യാസം നികത്തുമെന്ന് വിശ്വസിക്കപ്പെട്ടു.
ഒരു പ്രശസ്ത എഴുത്തുകാരന്‍ ഒരിക്കല്‍ ഈ രണ്ടു രാജ്യങ്ങളുടെ ഭാവിയെ താരതമ്യം ചെയ്തു. ചൈനയുടെ വികസനപാത മിനുസമുള്ളതാണെങ്കിലും ജനാധിപത്യത്തിലേക്കുള്ള മാറ്റം എന്ന വലിയ ഒരു കുഴി മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പാത കുഴികളാല്‍ നിറഞ്ഞതാണെങ്കിലും വികസനത്തെ തടയുന്ന വലിയ തടസ്സങ്ങളില്ലെന്നായിരുന്നു വിലയിരുത്തല്‍.
ഈ വിശകലനം ലളിതവല്‍ക്കരിച്ചതും പൂര്‍ണമായും തെറ്റായതുമാണെന്ന് പിന്നീട് വ്യക്തമായി.
കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ അല്ലെങ്കില്‍ അല്പം പിന്നീട് എല്ലാ പ്രവചനങ്ങളും തെറ്റാണെന്ന് തിരിച്ചറിഞ്ഞു.
ഇന്ത്യ ഒരു സാമ്പത്തിക ശക്തിയെന്ന നിലയിലോ ലോകത്തെ സ്വാധീനിക്കാന്‍ കഴിയുന്ന മഹാശക്തിയെന്ന നിലയിലോ ചൈനയെ മറികടക്കുകയോ തുല്യനിലയിലെത്തുകയോ ചെയ്യില്ലെന്ന് ബോധ്യമായി.
ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ പിന്തുടര്‍ന്ന സമൃദ്ധിയിലേക്കുള്ള പാത ഇന്ത്യ പിന്തുടരുകയില്ല. ലോക നിലവാരമനുസരിച്ച് ഭൂരിപക്ഷം ജനങ്ങളും ദരിദ്രരായി തുടരുന്ന നിരവധി രാജ്യങ്ങളിലൊന്നായി ഇന്ത്യ നിലനില്‍ക്കും. ഇന്ത്യയുടെ പ്രതിവ്യക്തി ജി ഡി പി ലോക ശരാശരിയുടെ നാലിലൊന്നാണ്.
1991-ലെ സാമ്പത്തിക ഉദാരവത്ക്കരണത്തിന് ശേഷം മൂന്ന് പതിറ്റാണ്ടിലേറെയായി പ്രായപൂര്‍ത്തിയായ ജീവിതം നയിച്ച എന്റെ തലമുറ സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്. വികസന ആകാംക്ഷകള്‍ പതിയെ അപ്രത്യക്ഷമായി.
രാഷ്ട്രീയ രംഗത്തുനിന്നും ആ ആകാംക്ഷ അകന്നു. ഇന്ന് ഇന്ത്യ വീണ്ടും പാകിസ്ഥാനും ബംഗ്ലാദേശും പോലുള്ള രാജ്യങ്ങളുമായി തന്നെ താരതമ്യം ചെയ്യുകയാണ്. അവിടെയാണ് നമ്മള്‍ക്ക് കൂടുതല്‍ സൗകര്യവും നമ്മുടെ ദേശീയത ഏറ്റവും ശക്തമായി വിരിയുന്നതും.
ലോകത്തെ എഴുത്തുകാരും ഇന്ത്യ ചൈനയുമായി താരതമ്യം ചെയ്യാവുന്ന രാജ്യമല്ലെന്ന് തിരിച്ചറിഞ്ഞു. ദി ഇക്കണോമിസ്റ്റ്, ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ കവര്‍ പേജുകളില്‍ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന കാലം അവസാനിച്ചു.
കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയെ നിരീക്ഷിക്കുന്നവര്‍ക്കിടയില്‍ മറ്റൊരു തിരിച്ചറിവും ഉദിച്ചു. ഇന്ത്യ പ്രതീക്ഷിച്ച സാമ്പത്തിക അത്ഭുതം കൈവരിച്ചില്ലെങ്കിലും അത് ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന ധാരണ നിലനിന്നിരുന്നു. അതായിരുന്നു ഇന്ത്യയെ വ്യത്യസ്തമാക്കിയത്.
എന്നാല്‍ ഇന്ത്യ ജനാധിപത്യത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും നിന്ന് പിന്മാറി തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിന്റെയും തുറന്ന അധികാരവാദത്തിന്റെയും ഒരു മിശ്രരൂപത്തിലേക്ക് മാറിയെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഒരു പ്രവര്‍ത്തകനും ലിബറലുമായ വ്യക്തിയെന്ന നിലയില്‍ ഇത്തരമൊരു വിമര്‍ശനം പ്രതീക്ഷിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ രാജ്യങ്ങളെ പഠിക്കുകയും വര്‍ഗ്ഗീകരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ വിലയിരുത്തലുകള്‍ പരിശോധിക്കേണ്ടതുണ്ട്.
നാല് വര്‍ഷം മുന്‍പ്, ഒരു അമേരിക്കന്‍ തിങ്ക് ടാങ്ക് ഇന്ത്യയെ 'ഭാഗികമായി സ്വതന്ത്രം' എന്നും കാശ്മീരിനെ (വേര്‍തിരിച്ചാണ് വിലയിരുത്തിയത്) 'സ്വതന്ത്രമല്ല' എന്നും വിശേഷിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അതിനെതിരെ പ്രതിഷേധിച്ചു.
സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ കേന്ദ്രത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയല്ലാത്ത നിരവധി പാര്‍ട്ടികള്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തുന്നുണ്ടെന്നും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് നടത്തുന്നതെന്നും ഇത് അഭിപ്രായവൈവിധ്യങ്ങള്‍ക്ക് ഇടം നല്‍കുന്ന സജീവ ജനാധിപത്യത്തിന്റെ തെളിവാണെന്നും പറഞ്ഞു.
ഈ പ്രതികരണം സത്യസന്ധമായിരുന്നില്ല. റിപ്പോര്‍ട്ടിന് രണ്ട് ഭാഗങ്ങളുണ്ടായിരുന്നു.
ആദ്യ ഭാഗം രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചായിരുന്നു. ഇവിടെ ഇന്ത്യയ്ക്ക് 40-ല്‍ 34 മാര്‍ക്ക് ലഭിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത, രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം, പ്രതിപക്ഷത്തിന് അധികാരം വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ എന്നിവയില്‍ ഇന്ത്യയ്ക്ക് പൂര്‍ണ മാര്‍ക്കുണ്ടായിരുന്നു.
വോട്ടെടുപ്പ് അക്രമങ്ങളാല്‍ ബാധിക്കപ്പെട്ടോയെന്നതിലും സാമുദായിക സംഘര്‍ഷങ്ങള്‍ സ്വാധീനിച്ചോയെന്നതിലും ഇന്ത്യയ്ക്ക് പൂര്‍ണ മാര്‍ക്ക് ലഭിച്ചില്ല.
സര്‍ക്കാര്‍ പ്രതികരണം, റിപ്പോര്‍ട്ട് അംഗീകരിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമായിരുന്നു.
ഇന്ത്യയുടെ റേറ്റിംഗ് താഴ്ന്നത് പൗരസ്വാതന്ത്ര്യ വിഭാഗത്തിലാണ്. ഇവിടെ ഇന്ത്യയ്ക്ക് 60-ല്‍ 33 മാര്‍ക്ക് മാത്രമാണ് ലഭിച്ചത്.
വാക്‌സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, അക്കാദമിക് സ്വാതന്ത്ര്യം, യോഗം ചേരാനുള്ള അവകാശം, എന്‍ ജി ഒകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം (എന്റെ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയ്ക്കെതിരായ സര്‍ക്കാര്‍ നടപടികളും റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിച്ചു), നിയമഭരണം, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം, പൊലീസ് നടപടികളിലെ ന്യായപ്രക്രിയ ഈ മേഖലകളില്‍ ഇന്ത്യയുടെ പ്രകടനം ദുര്‍ബലമായിരുന്നു.
എന്നാല്‍ ഈ മാര്‍ക്കുകള്‍ യാഥാര്‍ഥ്യത്തെ മാത്രമാണ് പ്രതിഫലിപ്പിച്ചത്.
പിന്നീട് ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യയെ തകരാറുള്ള ജനാധിപത്യം എന്ന നിലയിലേക്ക് തരംതാഴ്ത്തിയപ്പോള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളെക്കുറിച്ച് വിശദീകരണം തേടി. എന്നാല്‍ റിപ്പോര്‍ട്ടില്‍ തന്നെ പൗരസ്വാതന്ത്ര്യങ്ങളുടെ ക്ഷയവും പൗരത്വത്തിലേക്ക് മതത്തെ കൊണ്ടുവരുന്നതുമാണ് പ്രധാന കാരണം എന്ന് വ്യക്തമായി പറഞ്ഞിരുന്നു.
ഇവയെല്ലാം കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള റിപ്പോര്‍ട്ടുകളാണ്. അതിനുശേഷമാണ് 'ബുള്‍ഡോസര്‍ ജസ്റ്റിസ്' എന്ന പ്രവണതയും തzരഞ്ഞെടുപ്പ് കമ്മീഷന്‍ നയിക്കുന്ന നിലവിലെ വോട്ടവകാശം നഷ്ടപ്പെടുത്തുന്ന നീക്കങ്ങളും ആരംഭിച്ചത്.
നിയമഭരണത്തിനടിയിലുള്ള ജനാധിപത്യമെന്ന നിലയില്‍ ഇന്ത്യയെക്കുറിച്ചുള്ള ഇന്നത്തെ വിലയിരുത്തലുകള്‍ സര്‍ക്കാര്‍ അന്ന് എതിര്‍ത്ത റിപ്പോര്‍ട്ടുകളേക്കാള്‍ മോശമായിരിക്കുമെന്നതില്‍ സംശയമില്ല.
എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇത്തരം റിപ്പോര്‍ട്ടുകളോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല.
അകത്തുനിന്നുള്ള വിമര്‍ശനങ്ങളോടുള്ള പോലെ തന്നെ പുറത്തുനിന്നുള്ള വിമര്‍ശനങ്ങളോടും സര്‍ക്കാര്‍ അവഗണനയാണ് കാണിക്കുന്നത്.
വികസന പരാജയം പോലെ തന്നെയാണ് ജനാധിപത്യ പരാജയവും നമ്മള്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. ഇത് ഇങ്ങനെയാണെന്ന് പ്രായമായ ഞങ്ങള്‍ക്കറിയാം.
(ലേഖനത്തിന് കടപ്പാട്)
