നരേന്ദ്ര മോഡിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സും ഒരേ വാഹനത്തില്‍ യാത്ര ചെയ്തു

നരേന്ദ്ര മോഡിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സും ഒരേ വാഹനത്തില്‍ യാത്ര ചെയ്തു


ന്യൂഡല്‍ഹി: ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സും ഒരേ വാഹനത്തില്‍ യാത്ര ചെയ്തു. ഇന്ത്യ- ജര്‍മ്മനി നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികവും ഇന്ത്യ- ജര്‍മ്മനി തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചാന്‍സലര്‍ മെര്‍സ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയത്.

ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രം സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച പ്രധാനമന്ത്രി മോഡി 'പങ്കുവെക്കുന്ന മൂല്യങ്ങള്‍, വിപുലമായ സഹകരണം, പരസ്പര ബോധ്യം എന്നിവയിലൂടെ ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദം തുടര്‍ച്ചയായി വളര്‍ന്നു വരികയാണ്' എന്ന് കുറിച്ചു.

ഇതിനു മുന്‍പ്, പ്രധാനമന്ത്രി മോഡിയും ചാന്‍സലര്‍ മെര്‍സും ഗുജറാത്തിലെ സബര്‍മതി ഗാന്ധി ആശ്രമം സന്ദര്‍ശിച്ചു. അഹമ്മദാബാദിലെ സബര്‍മതി റിവര്‍ഫ്രണ്ടിലൂടെ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച ഇരുവരും പട്ടം പറത്തുന്നതിലും പങ്കെടുത്തു.

ഉന്നതതല പ്രതിനിധി ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ബെര്‍ലിനിനായി ന്യൂഡല്‍ഹി ആവശ്യപ്പെടുന്ന പങ്കാളിയും തിരഞ്ഞെടുക്കപ്പെട്ട പങ്കാളിയും ആണെന്ന് മെര്‍സ് വിശേഷിപ്പിച്ചു. ഇന്ത്യ- ജര്‍മ്മനി സാമ്പത്തിക ബന്ധങ്ങളുടെ പൂര്‍ണ സാധ്യത തുറക്കുന്നതിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിക്കേണ്ടത് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയിലെ വികസനം, ഉത്പാദനം, നവീകരണം, ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തല്‍ എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയും ജര്‍മ്മനിയും ധാരണാപത്രം ഒപ്പുവച്ചു.

ഏഷ്യയിലേക്കുള്ള തന്റെ ആദ്യ യാത്രയ്ക്കായി ഇന്ത്യയെ തെരഞ്ഞെടുത്ത ചാന്‍സലര്‍ മെര്‍സിന്റെ തീരുമാനത്തെ പ്രധാനമന്ത്രി മോഡി അഭിനന്ദിച്ചു. ഈ സന്ദര്‍ശനം ജര്‍മ്മനിയുടെ വൈവിധ്യമാര്‍ന്ന പങ്കാളിത്ത തന്ത്രത്തില്‍ ഇന്ത്യയ്ക്ക് ഉള്ള പ്രാധാന്യവും ഇരുരാജ്യങ്ങള്‍ക്കിടയിലെ ഉയര്‍ന്ന തലത്തിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.