ന്യൂഡൽഹി: ഡൽഹിയിൽ മൊബൈൽ ഫോണും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച കുട്ടികളെ തടയുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജൂൺ 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഡൽഹിയിലെ ദീപ് ചന്ദ് ബന്ധു ആശുപത്രിയിൽ നിന്ന് രാത്രി പത്ത് മണിയോടെ അശോക് വിഹാർ പൊലീസ് സ്റ്റേഷനിൽ ഒരു ഫോൺ കോൾ ലഭിച്ചു. കുത്തേറ്റ നിലയിൽ അമിത് കുമാർ എന്നൊരാളെ ആശുപത്രിയിൽ എത്തിച്ചുവെന്നായിരുന്നു സന്ദേശം.
പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ ആരാണ് കുത്തിയതെന്ന് വ്യക്തമായിരുന്നില്ല. അമിത് കുമാറിന്റെ നെഞ്ചിന്റ വലത് ഭാഗത്ത് ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുകയും ചെയ്തു. ദൃക്‌സാക്ഷിളോ മറ്റ് തെളിവുളോ ആദ്യ ഘട്ടത്തിൽ ലഭ്യമല്ലാതിരുന്നതിനാൽ അജ്ഞാത വ്യക്തികളുടെ കുത്തേറ്റ് മരിച്ചു എന്ന തരത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സമീപവാസികളെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. ചോദ്യം ചെയ്യലിൽ മൂന്ന് കുട്ടികളും കുറ്റം സമ്മതിച്ചു. യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും തടഞ്ഞപ്പോൾ കുത്തുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി.
ഡൽഹിയിൽ ഫോൺ മോഷണം തടയാൻ ശ്രമിച്ച യുവാവിനെ മൂന്നു കുട്ടികൾ കുത്തിക്കൊന്നു
