ജാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: പാര്‍ലമെന്റില്‍ ബി ജെ പി എം പിമാരുടെ പ്രതിഷേധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആവശ്യം ശക്തം

ജാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: പാര്‍ലമെന്റില്‍ ബി ജെ പി എം പിമാരുടെ പ്രതിഷേധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആവശ്യം ശക്തം


ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ ആരോപിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി എം പിമാര്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള ബി ജെ പി എം പിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരീക്ഷാ ക്രമക്കേടുകളില്‍ വീഴ്ച വരുത്തിയെന്നും കോണ്‍ഗ്രസ് വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു.

ഇതിന് മുമ്പ് എം പിമാര്‍ പാര്‍ലമെന്റിലെ മകര ദ്വാറിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജാര്‍ഖണ്ഡിലെ ജെ എം എം സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെ പി എസ് സി), ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (ജെ എസ് എസ് സി) പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പ്രാധാന്യം നല്‍കണമെന്നും ബി ജെ പി എം പിമാര്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡിലെ കൊഡര്‍മ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം പിയും കേന്ദ്ര വനിതാ- ശിശു വികസന മന്ത്രിയുമായ അന്നപൂര്‍ണാ ദേവി കോണ്‍ഗ്രസിനും ഇന്ത്യ സഖ്യകക്ഷികള്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചു.

ഡല്‍ഹിയിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കുന്നുവെന്നും ജാര്‍ഖണ്ഡില്‍ അവരുടെ സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്നതിനാല്‍ അവിടുത്തെ യുവാക്കളെക്കുറിച്ചോ അവരുടെ ഭാവിയെക്കുറിച്ചോ അവര്‍ മൗനം പാലിക്കുകയാണെന്നും അന്നപൂര്‍ണാ ദേവി പറഞ്ഞു.

ജാര്‍ഖണ്ഡ് ബി ജെ പി അധ്യക്ഷനും രാജ്യസഭാ എം പിയുമായ ആദിത്യ സാഹു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരീക്ഷകളില്‍ തുടര്‍ച്ചയായി ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപിച്ചു. ജാര്‍ഖണ്ഡിലെ ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് ബി ജെ പി എം പി സഞ്ജയ് സേഠ് രംഗത്തെത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സി ഐ ഡി അന്വേഷണം വെറും പ്രഹസനമാണെന്ന് അദ്ദേഹം ആരോപിച്ചു.

സി ഐ ഡി അന്വേഷണം എന്നത് വിഷയം തണുപ്പിക്കാനുള്ള നീക്കമായി മാത്രമേ കാണാനാകൂവെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ സി ബി ഐ അന്വേഷണം അനിവാര്യമാണെന്നും സഞ്ജയ് സേഠ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റാഞ്ചിയിലെത്തി സമരം നടത്തുന്ന ആയിരക്കണക്കിന് യുവാക്കളെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഹോഷ് മേ ആഓ (ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ബോധം വീണ്ടെടുക്കുക) എന്ന മുദ്രാവാക്യമുയര്‍ത്തി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് തെരുവിലിറങ്ങിയിരിക്കുന്നത്. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെ പി എസ് സി) പരീക്ഷയിലെ ക്രമക്കേടുകള്‍ ആരോപിച്ചാണ് പ്രതിഷേധം.

ജൂലൈ 25ന് റാഞ്ചിയില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് സംസ്ഥാന വ്യാപക പ്രക്ഷോഭമായി മാറി. സുതാര്യമായ നിയമനം, ഉത്തരവാദിത്തമുള്ള ഭരണനടപടികള്‍, വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ എന്നിവയാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യങ്ങള്‍.

ജെ പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒ എം ആര്‍ ഷീറ്റ് തിരിമറിയും ചോദ്യപേപ്പര്‍ ചോര്‍ച്ചയും നടന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. അന്വേഷണത്തില്‍, മുമ്പ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ ടി ഡി പി എല്ലിനെയാണ് പരീക്ഷാ ചുമതല ഏല്‍പ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ജെ പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ സംസ്ഥാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് (സിഐഡി) കീഴില്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ജാര്‍ഖണ്ഡ് സര്‍ക്കാര്‍ രൂപീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെ പി എസ് സി ചെയര്‍മാന്‍ രാജിവെക്കുകയും ചെയ്തു. സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.

ജാര്‍ഖണ്ഡിലെ സമീപകാലത്തെ ഏറ്റവും വലിയ യുവജന പ്രക്ഷോഭങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. പരീക്ഷാ നടപടികള്‍ സുതാര്യമാക്കുന്നതിനായി ഒമ്പത് പ്രധാന റിക്രൂട്ട്മെന്റ് പരീക്ഷകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

രാജ്യവ്യാപകമായി നടന്ന നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെയാണ് ജാര്‍ഖണ്ഡിലെ പ്രതിഷേധവും ശക്തമായത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) ആരംഭിച്ച പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും തുടര്‍ന്ന് ഉണ്ടായ ആത്മഹത്യകളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു.