ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണികള്‍ക്കിടയിലും ഇന്ത്യയുടെ സര്‍വ് ശക്തി ടാങ്കര്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ടാങ്കറില്‍ 45,000 ടണ്‍ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസാണ് (എല്‍ പി ജി) ഉള്ളത്.
മാര്‍ഷല്‍ ദ്വീപുകളുടെ പതാകയിലുള്ള ടാങ്കറില്‍ 20 ജീവനക്കാരാണുള്ളത്. ഇവരില്‍ 18 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. കപ്പല്‍ ഇപ്പോള്‍ വിശാഖപട്ടണം ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്നും മെയ് 13ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴി കപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞിരിക്കെയാണ് ഈ യാത്ര ശ്രദ്ധേയമാകുന്നത്. ഇറാനുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെയുള്ള അമേരിക്കന്‍ നിയന്ത്രണങ്ങള്‍ കാരണം ഈ മേഖലയിലെ ഗതാഗതം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കപ്പലിലെ എല്‍ പി ജി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേതാണെങ്കിലും കമ്പനി ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഫെബ്രുവരിയില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ച സര്‍വ് ശക്തി ദുബായ്ക്ക് സമീപം 'ഷിപ്പ്-ടു-ഷിപ്പ്' മാര്‍ഗം ചരക്ക് ലോഡ് ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിരവധി കപ്പലുകള്‍ ഈ മേഖല ഒഴിവാക്കുകയോ യാത്ര വൈകിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഈ ടാങ്കറിന്റെ നീക്കം പ്രത്യേക ശ്രദ്ധ നേടുകയാണ്.
ലോകത്തെ പ്രധാന ഊര്‍ജ ഗതാഗത പാതകളില്‍ ഒന്നായ ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ ഗുരുതര സമ്മര്‍ദ്ദത്തിലാണ്. സുരക്ഷാ ആശങ്കകള്‍ മൂലം നിരവധി കപ്പലുകള്‍ ഈ പാത ഒഴിവാക്കുകയാണ്. സാധാരണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറഞ്ഞ കപ്പലുകള്‍ മാത്രമാണ് അടുത്തിടെ കടന്നുപോയത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഇത് നിര്‍ണായക നീക്കമാണ്. രാജ്യത്ത് എല്‍ പി ജി ഉപയോഗം കൂടുതലായതിനാല്‍ മധ്യപൂര്‍വേഷ്യയിലെ അസ്ഥിരത വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെ, ഇന്ത്യന്‍ തുറമുഖങ്ങളില്‍ എല്‍ പി ജി വിതരണം മുന്‍ഗണന നല്‍കി ശക്തിപ്പെടുത്തുകയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദിനംപ്രതി ഏകദേശം 54,000 ടണ്‍ ഉത്പാദന ശേഷിയുള്ളപ്പോള്‍ ആവശ്യകത ഏകദേശം 80,000 ടണ്‍ വരെയാണെന്ന് ബന്ധപ്പെട്ട മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രതിസന്ധികള്‍ക്കിടയിലും ബദല്‍ മാര്‍ഗങ്ങളും നയതന്ത്ര ഇടപെടലുകളും വഴി ഇന്ത്യ ആവശ്യമായ എല്‍ പി ജി വിതരണം ഉറപ്പാക്കാനുള്ള ശ്രമം തുടരുകയാണ്.
