ജെറുസലേം: ദീര്‍ഘകാല ബന്ധത്തെ 'പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം' എന്ന നിലയിലേക്ക് ഉയര്‍ത്തുന്ന ചരിത്രപരമായ ചുവടുവയ്പ്പാണ് ഇന്ത്യയും ഇസ്രായേലും സ്വീകരിച്ചതെന്നും ഇരു രാജ്യങ്ങളുടെയും പങ്കിട്ട ലക്ഷ്യങ്ങളെയും ആഗ്രഹങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നതായും നരേന്ദ്ര മോഡി പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിനിധിതല ചര്‍ച്ചകള്‍ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ ഇന്ത്യ- ഇസ്രായേല്‍ തന്ത്രപ്രധാന പങ്കാളിത്തം, സാങ്കേതിക സഹകരണം, പ്രതിരോധ സഹകരണം എന്നിവ പരമ്പരാഗത സൗഹൃദബന്ധങ്ങളെ അതിജീവിക്കുന്നതാണെന്ന് മോഡി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും 16 കരാറുകളില്‍ ഒപ്പുവെച്ചതോടൊപ്പം 11 പ്രഖ്യാപനങ്ങളും നടത്തി. ഇതിലൂടെ 27 പ്രധാനപ്പെട്ട നേട്ടങ്ങളാണ് ഇരുപക്ഷവും കൈവരിച്ചതെന്ന് അറിയിച്ചു.
നവീകരണവും കാര്‍ഷിക മേഖലയുമുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി നിരവധി കരാറുകള്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ അന്തിമമായി. ജെറുസലേമില്‍ സംസാരിച്ച നെതന്യാഹു, ഇരുരാജ്യങ്ങളും ഇന്ത്യയില്‍ ജി ടു ഡിയോഗം നടത്താന്‍ സമ്മതിച്ചതായി അറിയിച്ചു. സാധ്യമായത്ര വേഗത്തില്‍ ഇവിടെ എത്തിയിരിക്കുന്ന മന്ത്രിമാരെ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയുടെ ഭരണസംവിധാനത്തെ പ്രശംസിച്ച നെതന്യാഹു അത്യന്തം കാര്യക്ഷമമായ സര്‍ക്കാരുണ്ടെന്ന് പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള 'മനസ്സുകളും ഹൃദയങ്ങളും ഒന്നിക്കുന്ന ബന്ധം' ഏറെ പ്രതീക്ഷിക്കപ്പെട്ട ജി2ജി ഇടപെടലിലൂടെ തുടരുമെന്നും അതിലൂടെ ഇരുരാജ്യങ്ങള്‍ക്കും ഗണ്യമായ പരസ്പര നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മോഡി, മനുഷ്യരാശി യുദ്ധങ്ങളുടെ ഇരയാകരുതെന്നും ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഭാവിയിലും എല്ലാ രാജ്യങ്ങളുമായും സംവാദവും സഹകരണവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലില്‍ യു പി ഐ ഉപയോഗിക്കാന്‍ ധാരണയായതായും മോഡി അറിയിച്ചു. പ്രതിരോധ രംഗത്ത് സംയുക്ത വികസനം, ഉത്പാദനം, സാങ്കേതിക കൈമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കി സഹകരണം കൂടുതല്‍ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
