ന്യൂഡൽഹി: ഇന്ത്യയുടെ അത്യാധുനിക ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വാങ്ങുന്നതിനുള്ള കരാർ വിയറ്റ്‌നാമുമായി ഇതിനകം ഒപ്പുവച്ചതായി കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു. ഇന്തോനേഷ്യയുമായുള്ള സമാന കരാർ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിംഗപ്പൂരിൽ നടക്കുന്ന ഷാങ്ഗ്രിലാ ഡയലോഗിൽ പങ്കെടുക്കുന്നതിനിടെയാണ് ബ്രഹ്മോസ് മിസൈലിന്റെ വിദേശ വിൽപ്പനയെക്കുറിച്ചുള്ള ചോദ്യത്തിന് രാജേഷ് കുമാർ സിങ് മറുപടി നൽകിയത്. വിയറ്റ്‌നാമുമായുള്ള കരാർ പൊതുവായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് ഇതിനകം ഒപ്പുവച്ചിട്ടുണ്ടെന്നാണ് തന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയത്തിന്റെ ഭാഗമായാണ് ഈ പ്രതിരോധ സഹകരണം. മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന് പ്രതിരോധം തീർക്കുന്നതും ഇന്ത്യയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്.
ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് രാജേഷ് കുമാർ സിങ് പറഞ്ഞു. സൗഹൃദ രാജ്യങ്ങളായി കാണുന്ന ആസിയാൻ അംഗരാജ്യങ്ങളുമായി അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ പങ്കിടാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിനകത്തെ പ്രതിരോധ ഉൽപ്പാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിൽ ഇന്ത്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിനകം ഫിലിപ്പീൻസിന് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യ കൈമാറിയിട്ടുണ്ട്. 2024ലാണ് ആദ്യ ബാച്ച് മിസൈലുകൾ ഫിലിപ്പീൻസ് സ്വീകരിച്ചത്.
വിയറ്റ്‌നാമുമായുള്ള കരാറിന്റെ ഔദ്യോഗിക മൂല്യം പുറത്തുവിട്ടിട്ടില്ല. എന്നാൽ പരിശീലനവും ലോജിസ്റ്റിക് പിന്തുണയും ഉൾപ്പെടെ ഏകദേശം 6000 കോടി രൂപയുടെ കരാറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ച ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്. മണിക്കൂറിൽ മാക് 3ൽ കൂടുതൽ വേഗതയിൽ അതിവേഗം സഞ്ചരിച്ച് കൃത്യതയോടെ ലക്ഷ്യങ്ങൾ തകർക്കാൻ ഇതിന് കഴിയും.
ബ്രഹ്മോസ് മിസൈൽ: വിയറ്റ്‌നാമുമായി കരാർ ഒപ്പുവച്ചു; ഇന്തോനേഷ്യയുമായുള്ള ചർച്ച അന്തിമഘട്ടത്തിൽ
