ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും ഉയർന്നു. ഏപ്രിൽ 1 മുതൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 195.50 വർധിപ്പിച്ചു. ഇതോടെ പുതിയ വില ഡൽഹിയിൽ 2,078.50 ആയി.
പൊതുമേഖലയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ എണ്ണക്കമ്പനികളാണ് അന്താരാഷ്ട്ര വിലയും വിനിമയ നിരക്കും പരിഗണിച്ച് ഓരോ മാസവും വില പുതുക്കുന്നത്.
അതേസമയം, വീട്ടുപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. മാർച്ച് 7ന് 60 രൂപ വർധിപ്പിച്ചതിന് ശേഷം, ഡൽഹിയിൽ ഇത് ഇപ്പോഴും 913 രൂപ എന്ന നിലയിൽ തുടരുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധം മൂലം ആഗോള എണ്ണവില ഏകദേശം 50% വരെ ഉയർന്നതും, പ്രധാന കടൽമാർഗമായ ഹോർമുസ് കടലിടുക്ക് ഭാഗികമായി തടസ്സപ്പെട്ടതുമാണ് വില വർധനയ്ക്ക് കാരണം. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ ഏകദേശം 90% ഈ വഴി തന്നെയാണ്.
ഇതിനിടെ, 'ഓപ്പറേഷൻ ഊർജ സുരക്ഷ' എന്ന പ്രത്യേക ദൗത്യത്തിലൂടെ ടാങ്കറുകൾക്ക് ഇന്ത്യൻ നാവിക സേന സുരക്ഷ നൽകുന്നുണ്ട്. ഇറാന്റെ അനുമതിയോടെ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുടെ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നതായി റിപ്പോർട്ടുണ്ട്.
രാജ്യത്തിനുള്ളിൽ എൽപിജി ലഭ്യത ഉറപ്പാക്കാൻ സർക്കാർ നടപടികൾ ശക്തമാക്കി. സിലിണ്ടർ ബുക്കിംഗിന് 21-25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയതോടൊപ്പം, റിഫൈനറികൾക്ക് ആഭ്യന്തര ഉൽപാദനം ഏകദേശം 40% വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ജനങ്ങളിൽ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി. ഇന്ധന വിതരണത്തിൽ സ്ഥിരത ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ എൽപിജി വില വീണ്ടും കൂട്ടി: 19 കിലോ സിലിണ്ടറിന് 195.50രൂപ വർധന
