ന്യൂഡൽഹി: പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാര്ഗനിര്ദേശം തയാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ദില്ലിയിലെ വിദ്യാർത്ഥി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഡൽഹി സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
അസാധാരണ സാഹചര്യങ്ങളിൽ സേനകൾക്ക് ചില നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഇതിൽ ഒന്നാണ് പെല്ലറ്റ് ഗൺ ഉപയോഗമെന്നും നീരീക്ഷിച്ചുകൊണ്ടാണ് പരിക്കേറ്റ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടത്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സനൽകണം. ഒപ്പം പെല്ലറ്റ് ഗൺ ഉപയോഗത്തിന് മാർഗനിർദേശം തയ്യാറാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആയുധങ്ങൾ സേനകൾക്ക് നൽകുന്നത് മനോധൈര്യം ഉറപ്പാക്കാനാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നീരീക്ഷിച്ചു. പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ വിന്യസിച്ച ആർഎഎഫിന്റെ ആയുധപ്രയോഗത്തിന്റെ വിവരങ്ങൾ സൂക്ഷിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ പെല്ലറ്റ് ഗൺ ഉപയോഗത്തിൽ ആർഎഎഫിന് ക്ലീൻ ചിറ്റ് നൽകുന്നതാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സേന നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് പെല്ലറ്റ് ഗൺ അടക്കം ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. ഇതിനാൽ ആർഎഎഫ് ഉദ്യോഗസ്ഥനെതിരെ ഡൽഹി പൊലീസ് കേസെടുത്താലും തുടർനടപടികൾക്ക് സിആർപിഎഫ് അനുമതി നൽകില്ല. പ്രോസിക്യൂഷൻ അനുമതിയടക്കം സിആർപിഎഫ് ഡിജി നൽകില്ലെന്നാണ് വിവരം. ഭയമില്ലാതെ ചുമതലകൾ നിർവഹിക്കണമെന്നും നിയമാനുസൃതമായി പ്രവർത്തിച്ച സേനാംഗങ്ങളെ സംരക്ഷിക്കുമെന്നും സ്ഥാപകദിന സന്ദേശത്തിൽ സിആർപിഎഫ് ഡിജി ജിപി സിങ് വ്യക്തമാക്കി. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ ശരീരത്തിൽ നിന്ന് ലോഹ ഭാഗങ്ങൾ കണ്ടെത്തി. ശസ്ത്രക്രിയയ്ക്കിടെയാണ് കണ്ടെത്തിയത്. ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് തയ്യാറാക്കിയ മെഡിക്കോ - ലീഗൽ കേസ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്.
പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗനിർദേശം വേണം; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി, പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നിർദേശം
