ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് - സിഡിഎസ്) ആയി ജനറല്‍ എന്‍എസ് രാജ സുബ്രഹ്മണി ചുമതലയേറ്റു. ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചതിനെത്തുടര്‍ന്നാണ് രാജ സുബ്രഹ്മണി സംയുക്ത സൈനിക മേധാവി എന്ന സുപ്രധാന ചുമതലയേറ്റെടുത്തത്.
മുന്‍ സൈനിക ഉപദേഷ്ടാവായ ജനറല്‍ സുബ്രഹ്മണി അടുത്തിടെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെ വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി സേവനമനുഷ്ഠിച്ചു. അതിന് മുമ്പ് സെന്‍ട്രല്‍ കമാന്‍ഡിന്റെ തലവനായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 31 ന് സൈന്യത്തില്‍ നിന്നും വിരമിച്ച രാജ സുബ്രഹ്മണിയെ കേന്ദ്ര സര്‍ക്കാര്‍ സംയുക്ത സൈനിക മേധാവിയായി നിയമിക്കുകയായിരുന്നു.
നാവിക സേനയുടെ മേധാവിയായി അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥനും ചുമതലയേറ്റു. അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠിയുടെ പിന്‍ഗാമിയായാണ് കൃഷ്ണ സ്വാമിനാഥന്‍ പുതിയ നേവി മേധാവിയായത്. നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്‌ലാഗ് ഓഫീസര്‍ ഇന്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
എൻ.എസ്.രാജ സുബ്രഹ്മണി സംയുക്ത സേനാ മേധാവി; അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ നാവിക സേന തലവൻ
