കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പക്കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ 26 വര്‍ഷത്തിനുശേഷം പിടിയില്‍

കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പക്കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ 26 വര്‍ഷത്തിനുശേഷം പിടിയില്‍


ബംഗളൂരു : 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പക്കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. ടെയ്‌ലര്‍ രാജ എന്നറിയപ്പെടുന്ന എ രാജയാണ് പിടിയിലായത്. സംഭവമുണ്ടായി 26 വര്‍ഷത്തിനുശേഷമാണ് 48കാരനായ പ്രതിയെ കോയമ്പത്തൂര്‍ സിറ്റി പൊലീസൂം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് കര്‍ണാടകയില്‍ നിന്ന് പിടികൂടിയത്.

പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ സംഘം അറിയിച്ചു. 167 പ്രതികളുണ്ടായിരുന്ന കേസില്‍ 153 പേരാണ് ശിക്ഷിക്കപ്പെട്ടത്.

1998 ഫെബ്രുവരി 14ന് 58 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിനു ശേഷം രാജ ഒളിവിലായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന രാജയെ രഹസ്യസന്ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഒളിത്താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. നിരോധിത സംഘടനയായ അല്‍ഉമ്മയുടെ സജീവ കേഡറായിരുന്നു ഇയാള്‍.

തയ്യല്‍ക്കട നടത്തുകയായിരുന്ന രാജ സ്‌ഫോടനത്തിനുള്ള ബോംബുകളും മറ്റും വാടകക്കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വിവിധ സ്‌റ്റേഷനുകളിലായി കൊലപാതക കേസുകളും ഇയാളുടെ പേരിലുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രരിലൊരാള്‍ ടെയ്‌ലര്‍ രാജയെന്നാണ് പൊലീസ് പറയുന്നത്. സ്‌ഫോടന പരമ്പരക്കേസില്‍ മറ്റൊരു മുഖ്യപ്രതിയായ മുജീബുര്‍ റഹ്മാന്‍ ഇപ്പോഴും ഒളിവിലാണ്.