മെസ്സി പരിപാടിയിലെ സംഘര്‍ഷം; തൃണമൂലും ബി ജെ പിയും സംഘാടകര്‍ക്കെതിരെ

മെസ്സി പരിപാടിയിലെ സംഘര്‍ഷം; തൃണമൂലും ബി ജെ പിയും സംഘാടകര്‍ക്കെതിരെ


കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലയണല്‍ മെസ്സി പരിപാടിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സംഘാടകര്‍ക്കെതിരെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ബി ജെ പിയും ഒരേ സ്വരത്തില്‍ വിമര്‍ശനം ഉന്നയിച്ചു. ഫുട്‌ബോള്‍ ഇതിഹാസത്തെ വ്യക്തമായി കാണാനാകാതെ നിരാശരായ പ്രേക്ഷകര്‍ അക്രമാസക്തരാവുകയും വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്.

സംഭവത്തില്‍ സംഘാടകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ടി എം സി വക്താവ് കുനാല്‍ ഘോഷ് പ്രസ്താവന പുറത്തിറക്കി. മെസ്സിയെ ചുറ്റിനിന്ന് സെല്‍ഫി എടുക്കാനുള്ള സംഘാടകരുടെയും അവരോട് അടുത്തവരുടെയും 'അതിശയോക്തി ആവേശം' ഗ്യാലറിയിലിരുന്ന പ്രേക്ഷകര്‍ക്ക് താരത്തെ ശരിയായി കാണാന്‍ തടസ്സമായതായി അദ്ദേഹം പറഞ്ഞു. വന്‍ തുക ചെലവഴിച്ച് ടിക്കറ്റ് വാങ്ങിയ ആരാധകര്‍ക്ക് മെസ്സിയെ കാണാന്‍ കഴിയാതിരുന്നതാണ് അവരുടെ ഇടപെടലിന് കാരണമായതെന്നും ഘോഷ് വ്യക്തമാക്കി.

'ഇത്ര വലിയ കുഴപ്പത്തിന് സംഘാടകരെതിരെ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല? എന്തുകൊണ്ട് വേണ്ടത്ര ആസൂത്രണം ഉണ്ടായില്ല? എങ്ങനെയാണ് ഈ കലാപം പൊട്ടിപ്പുറപ്പെട്ടത്? ഇതെല്ലാം മെസ്സിയെ സ്റ്റേഡിയം വിടാന്‍ നിര്‍ബന്ധിതനാക്കി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സ്റ്റേഡിയത്തിലെത്തി ജനങ്ങളുടെ പേരില്‍ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നല്‍കാനും കഴിയാതെ പോയി'-  ടി എം സി സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.

സംഭവം സംസ്ഥാനത്തെ കായികപ്രേമികള്‍ക്ക് വലിയ നിരാശയായി വിശേഷിപ്പിച്ച ഘോഷ് 2011-ല്‍ മെസ്സി ആദ്യമായി സ്റ്റേഡിയത്തിലെത്തിയപ്പോള്‍ പരിപാടി അത്യന്തം മികച്ച രീതിയില്‍ സംഘടിപ്പിച്ചതായി ഓര്‍മ്മിപ്പിച്ചു. 'അന്ന് ഒരു മത്സരം നടന്നിരുന്നു. എന്റെ പ്രസ്സ് ഗാലറി സീറ്റില്‍ നിന്ന് 50 മീറ്റര്‍ അകലെയായിരുന്നു മെസ്സി കോര്‍ണര്‍ കിക്ക് എടുത്തത്. എല്ലാം സുതാര്യമായി നടന്നു; കൊല്‍ക്കത്ത അന്ന് അഭിമാനത്തോടെ തല ഉയര്‍ത്തി നിന്നു,' അദ്ദേഹം പറഞ്ഞു.

അതേസമയം ബി ജെ പി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എം പിയുമായ സമിക് ഭട്ടാചാര്യ 'പണം കൊയ്യാനുള്ള ചില വഞ്ചകരാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്' എന്ന ആരോപണം ഉന്നയിച്ചു. ഈ മുഴുവന്‍ കുഴപ്പത്തിനും ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും ടിക്കറ്റ് വാങ്ങിയ ജനങ്ങള്‍ക്ക് ഫുട്‌ബോള്‍ ഇതിഹാസത്തെ ശരിയായി കാണാനുള്ള അവസരം നഷ്ടപ്പെടുന്ന വിധത്തില്‍ സ്വയംപ്രചാരണത്തില്‍ മുഴുകിയ സംഘാടകരെ ടി എം സി നേതാക്കള്‍ പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവം സംസ്ഥാനത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായി ഭട്ടാചാര്യ പറഞ്ഞു. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ സുകാന്ത മജുമ്ദാറും കലാപത്തിന് ഉത്തരവാദികളായി ടി എം സിയെയും സംസ്ഥാന ഭരണകൂടത്തെയും ശക്തമായി വിമര്‍ശിച്ചു.