സുപ്രീംകോടതി ഇടക്കാല ഉത്തരവിനെതിരെ സിജെപി; ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധമെന്ന് മുന്നറിയിപ്പ്

സുപ്രീംകോടതി ഇടക്കാല ഉത്തരവിനെതിരെ സിജെപി; ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധമെന്ന് മുന്നറിയിപ്പ്


ന്യൂഡൽഹി: പ്രതിഷേധവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) രംഗത്ത്. ഉത്തരവ് സർക്കാരിന്റെ മുൻ ഉറപ്പുകൾക്ക് വിരുദ്ധമാണെന്നും പ്രതിഷേധക്കാരെ ലക്ഷ്യമിടാൻ ഇത് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പാർട്ടി ആരോപിച്ചു. സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വീണ്ടും സമരം ആരംഭിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് പാർട്ടി വക്താവ് സൗരവ് ദാസ് ആശങ്ക അറിയിച്ചത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് രാജ്യത്ത് ആശങ്കയുണർത്തുന്നതാണെന്നും, പ്രത്യേകിച്ച് നിലവിലുള്ള എഫ്‌ഐആറുകളിൽ അന്വേഷണം തുടരാൻ സർക്കാരിന് അനുമതി നൽകുന്ന നാലാം നിർദേശം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ജൂലൈ 25ന് സർക്കാരുമായി നടത്തിയ ചർച്ചയിൽ പ്രതിഷേധക്കാർക്കെതിരായ എല്ലാ എഫ്‌ഐആറുകളും പിൻവലിക്കുമെന്നും സമരത്തിൽ പങ്കെടുത്ത ആരെയും നേരിട്ടോ പരോക്ഷമായോ ലക്ഷ്യമിടില്ലെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്ന് സിജെപി ചൂണ്ടിക്കാട്ടി. എന്നാൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുള്ള കേസുകളിൽ അന്വേഷണം തുടരാൻ അനുമതി നൽകുന്നതിനാൽ സർക്കാർ നൽകിയ ഉറപ്പിൽ നിന്ന് പിന്നോട്ടുപോകാനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും പാർട്ടി ആരോപിച്ചു.

സർക്കാർ അഭിഭാഷകർ കോടതിയിൽ ഈ വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്താത്തതും ആശങ്കാജനകമാണെന്ന് സൗരവ് ദാസ് പറഞ്ഞു. സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ ആത്മാർഥമായി വിശ്വസിച്ചാണ് യുവാക്കൾ പ്രതിഷേധം പിൻവലിച്ചതെന്നും ആ വിശ്വാസം തകർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥികളെ പൊലീസ് തുടർന്നും വേട്ടയാടുകയാണെങ്കിൽ രാജ്യവ്യാപകമായി സമാധാനപരമായ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാർട്ടി നേതാവ് അഭിജിത് ദിപ്‌കെയും എക്‌സിലൂടെ മുന്നറിയിപ്പ് നൽകി. വിദ്യാർഥികൾക്കെതിരായ നടപടികൾ സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സിജെപി സമരം പിൻവലിച്ചത്. എന്നാൽ പ്രതിഷേധക്കാർക്കെതിരായ എഫ്‌ഐആറുകൾ പിൻവലിക്കുന്ന വിഷയത്തിലാണ് ഇപ്പോൾ സർക്കാരും പാർട്ടിയും തമ്മിൽ വീണ്ടും തർക്കം ഉടലെടുത്തിരിക്കുന്നത്.