ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തൊഴിൽ പ്രശ്‌നങ്ങളും ഉയർത്തിക്കാട്ടി 'കോക്രോച്ച് ജനത പാർട്ടി' (സിജെപി) നടത്തുന്ന പ്രതിഷേധങ്ങളെ ജനാധിപത്യത്തിന്റെ സ്വാഭാവിക ഭാഗമായാണ് കാണുന്നതെന്ന് ബിജെപി നേതൃത്വം. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ബിജെപി നേതാക്കളുടെ പ്രതികരണം.
ഇന്നത്തെ യുവതലമുറയെ ഭരണവിരുദ്ധരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുതിർന്ന ബിജെപി നേതാക്കൾ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾക്കെതിരെ യുവാക്കൾ പ്രതിഷേധിക്കുന്നതുപോലെ തന്നെ സ്റ്റാർട്ടപ്പ് രംഗത്തും രാജ്യത്തിന്റെ വികസനത്തിലും അവർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിച്ച കേന്ദ്ര മന്ത്രിസഭയിലെ ഒരു മുതിർന്ന അംഗം, ജനാധിപത്യ രാജ്യങ്ങളിൽ ഇത്തരം പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ ഉയർത്തിക്കാട്ടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും പറഞ്ഞു.
യുവാക്കളുടെ ആശങ്കകൾ അവഗണിച്ചാൽ അതിന് കൂടുതൽ പിന്തുണ ലഭിക്കുമെന്നും ബിജെപി നേതാക്കൾ വിലയിരുത്തുന്നു. എന്നാൽ പ്രതിഷേധക്കാരുമായി നേരിട്ട് ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്നും, അവർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കാണുന്നതാണ് കൂടുതൽ പ്രധാനമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
22 ലക്ഷം വിദ്യാർഥികളെ ബാധിച്ച നീറ്റ്‌യുജി പരീക്ഷ റദ്ദാക്കലും സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലെ പിഴവുകളും നിലവിലെ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണങ്ങളായി മാറിയിട്ടുണ്ട്. എന്നാൽ ഇവ വ്യവസ്ഥയിലെ ചില പോരായ്മകൾ മൂലമുണ്ടായ താൽക്കാലിക പ്രശ്‌നങ്ങളാണെന്നാണ് ബിജെപിയുടെ നിലപാട്.
യുവാക്കൾ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം അവ പരിഹരിക്കാൻ സർക്കാരിനെയാണ് പ്രതീക്ഷയോടെ നോക്കുന്നതെന്നും അത് സർക്കാരിനോടുള്ള വിശ്വാസത്തിന്റെ തെളിവാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
അടുത്തിടെ നേപ്പാളിലും ബംഗ്ലാദേശിലും യുവജന പ്രക്ഷോഭങ്ങൾ സർക്കാരുകളുടെ നിലനിൽപ്പിനെ ബാധിച്ച സാഹചര്യത്തിൽ, ഇന്ത്യയിലെ യുവജന പ്രതിഷേധങ്ങളെയും രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.
'കോക്രോച്ച് ജനത പാർട്ടി' പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗം; യുവാക്കൾ ഭരണവിരുദ്ധരല്ലെന്ന് ബിജെപി
