ഇന്ത്യയിലെ ആരോഗ്യപോഷക ഉൽപ്പന്ന വിപണി വേഗത്തിൽ വളരും: സിന്തൈറ്റ് ഇൻഡസ്ട്രീസ് ചെയർമാൻ

ഇന്ത്യയിലെ ആരോഗ്യപോഷക ഉൽപ്പന്ന വിപണി വേഗത്തിൽ വളരും: സിന്തൈറ്റ് ഇൻഡസ്ട്രീസ് ചെയർമാൻ


കൊച്ചി : ഇന്ത്യയിലെ ആരോഗ്യപോഷക ഉൽപ്പന്നങ്ങളും ഭക്ഷണ അനുബന്ധ വസ്തുക്കളും ഉൾപ്പെടുന്ന മേഖല അടുത്ത കുറച്ച് വർഷങ്ങളിൽ വേഗത്തിൽ വളരുമെന്ന് സിന്തൈറ്റ് ഇൻഡസ്ട്രീസ് ചെയർമാൻ ഡോ. വിജു ജേക്കബ് അറിയിച്ചു. 2030 ഓടെ ഈ മേഖലയിലെ വ്യാപാരം ഏകദേശം 1.1 ലക്ഷം കോടി രൂപയിലേക്ക് ഉയരും എന്നാണ് പ്രതീക്ഷ.
ഭക്ഷണം, പാനീയം, ആരോഗ്യപരിപാലനം, വ്യക്തിപരിപാലനം തുടങ്ങിയ മേഖലകളിൽ അമ്പത് വർഷത്തിലേറെ പ്രവർത്തനാനുഭവമുള്ള സ്ഥാപനമാണ് സിന്തൈറ്റ് ഗ്രൂപ്പ്. ലോകത്തെ 90 രാജ്യങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 4500 കോടി രൂപ വരുമാനം നേടുമെന്നാണ് കണക്കാക്കുന്നത്.
എട്ട് വർഷങ്ങൾക്ക് മുമ്പ് ആരോഗ്യപോഷക ഉൽപ്പന്ന മേഖലയിലേക്ക് കടന്ന സിന്തൈറ്റ്  ഗ്രൂപ്പ് ഇപ്പോൾ 'നാറ്റ്എക്‌സ്ട്രാ' എന്ന പേരിൽ 70 കോടി രൂപയുടെ ഒരു ബ്രാൻഡ് രൂപപ്പെടുത്തിയിട്ടുണ്ട്. 30ത്തിലധികം ഉൽപ്പന്നങ്ങളുള്ള ഈ ബ്രാൻഡിൽ പ്രമേഹരോഗികൾക്കായുള്ള ഉൽപ്പന്നങ്ങൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഈ മേഖലയിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 400 കോടി രൂപ വരുമാനം നേടുകയാണ് ലക്ഷ്യം. ഇന്ത്യയിൽ ആരോഗ്യബോധം ഉയരുന്നതാണ് വളർച്ചയ്ക്ക് പ്രധാന കാരണമെന്ന് ഡോ. വിജു ജേക്കബ് പറഞ്ഞു.
ഗുളികകളല്ലാതെ ചവയ്ക്കാവുന്ന മധുരരൂപത്തിലുള്ള ആരോഗ്യപോഷക ഉൽപ്പന്നങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ശരീരത്തിന്റെ ദഹനാരോഗ്യത്തിനും സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്കും വേണ്ടിയുള്ള ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ആവശ്യക്കാരുണ്ട്.
ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, സൂര്യപ്രകാശക്കുറവ്, ഭക്ഷണത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യ ഭയം എന്നിവ മൂലം ആളുകൾ ഇപ്പോൾ ആരോഗ്യപോഷക ഉൽപ്പന്നങ്ങളിലേക്ക് കൂടുതൽ തിരിഞ്ഞുവരുന്നുവെന്ന് ഡോ. വിജു ജേക്കബ് പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ ചില ഔഷധസസ്യങ്ങളുടെ ലഭ്യതക്കും കയറ്റുമതിക്കും പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.