ലണ്ടൻ: ലോക സമ്പദ്‌വ്യവസ്ഥയിൽ കനത്ത ആഘാതം തീർത്ത് തുടരുന്ന തീരുവ യുദ്ധം അവസാനിപ്പിക്കാൻ ലണ്ടനിൽ യു.എസ് ചൈന ചർച്ച. കഴിഞ്ഞ മാസം ജനീവയിൽ നടന്ന ആദ്യഘട്ട ചർച്ചകളുടെ തുടർച്ചയായാണ് വീണ്ടും നേതൃതല സംഭാഷണം ആരംഭിച്ചത്. പുതിയ ചർച്ചകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ ഭാഗികമായെങ്കിലും മഞ്ഞുരുക്കുമെന്നാണ് സൂചന.
അമേരിക്കയിലെ ടെക് വ്യവസായത്തിൽ നിർണായകമാകുമെന്ന് കരുതുന്ന അപൂർവ ലോഹങ്ങൾക്ക് പ്രഖ്യാപിച്ച തീരുവയിൽ യു.എസും ചൈനയിൽ അനുപേക്ഷ്യമായ നിർമിത ബുദ്ധി ചിപ്പുകൾ പോലെ അമേരിക്കൻ സാങ്കേതികതകളിലേതിന് ചൈനയും ഇളവ് ചെയ്‌തേക്കും. കൂടുതൽ ചൈനീസ് വിദ്യാർഥികൾക്ക് യു.എസ് വിസ അനുവദിക്കാനും തീരുമാനമെടുത്തേക്കും.
വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്ക്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീറ്റ് എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിച്ച് എത്തുന്നത്. ഭരണ ഉപമേധാവി ഹി ലിഫെങ്ങിന്റെ നേതൃത്വത്തിൽ ചൈനീസ് സംഘവും ലണ്ടനിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം ജനീവ ചർച്ചകളിൽ താൽക്കാലിക ഇളവുകൾക്ക് ധാരണയായിരുന്നുവെങ്കിലും പരസ്പരം ലംഘനം ആരോപിച്ച് ഇരുവിഭാഗവും രംഗത്തെത്തിയിരുന്നു. ഈ വർഷാദ്യത്തിലാണ് ചൈനയടക്കം വിവിധ രാജ്യങ്ങൾക്കുമേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത്. ഇളവ് കാലാവധി അവസാനിച്ചതോടെ കഴിഞ്ഞ ദിവസം തീരുവ പ്രാബല്യത്തിലായിട്ടുണ്ട്. ചൈനയുമായി സംഭാഷണത്തെ തുടർന്ന് ചൈനീസ് ഉൽപന്നങ്ങൾക്ക് 30 ശതമാനവും അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചൈനയിൽ 10 ശതമാനവും തീരുവയായി പുനഃക്രമീകരിച്ചിട്ടുണ്ട്. ഇവയിലും ഇളവുണ്ടായേക്കും.