ചൈനയുടെ കടഭീഷണി ചതിക്കുഴിയെന്ന് ലോകത്തോട് മുന്നറിയിപ്പ് നല്‍കി നടന്ന അമേരിക്ക തന്നെയാണ് ഇക്കാര്യത്തില്‍ രണ്ടുതലത്തില്‍ കളിച്ചുകൊണ്ടിരുന്നതെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. വാഷിംഗ്ടണ്‍ ചൈനയുടെ 'കടക്കെണി' നയങ്ങളെക്കുറിച്ച് രാജ്യങ്ങളെ പഠിപ്പിക്കുമ്പോഴേക്കും പ്രശസ്ത അമേരിക്കന്‍ കമ്പനികളും ഗവണ്‍മെന്റ് ബന്ധമുള്ള പദ്ധതികളും ചേര്‍ന്ന് ഇരുപത് വര്‍ഷത്തിനിടെ 200 ബില്യണ്‍ ഡോളറിലധികം ചൈനീസ് വായ്പകളും നിക്ഷേപങ്ങളും ശാന്തമായി സ്വീകരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. Aid Dataയുടെ പുതിയ റിപ്പോര്‍ട്ടാണ് ഈ ഞെട്ടിക്കുന്ന വൈരുധ്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ലോകത്ത് വികസനരംഗത്ത് ചൈന നടത്തുന്ന കടവിതരണമാണ് അമേരിക്കയുടെ വിമര്‍ശന വിഷയമായിരുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും അടിസ്ഥാനസൗകര്യപദ്ധതികള്‍ക്ക് ചൈനീസ് ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ ഭരണകൂടങ്ങളെ കടബാധ്യതയില്‍ കുടുക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് അമേരിക്ക പലവട്ടം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. പക്ഷേ അതേ കാലയളവില്‍ തന്നെ ഉന്നത വരുമാനമുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അമേരിക്കന്‍ പ്രദേശങ്ങളിലേക്കും മെഗാ കമ്പനികളിലേക്കും ചൈനീസ് ബാങ്കുകള്‍ നൂറുകണക്കിന് പദ്ധതികളെ ധനസഹായം ചെയ്യുകയായിരുന്നു.
ടെക്‌സാസിലെ പൈപ്പ്‌ലൈനുകള്‍, ലൂസിയാനയിലെ എല്‍.എന്‍.ജി ടെര്‍മിനലുകള്‍, ന്യൂയോര്‍ക്കിലെ എയര്‍പോര്‍ട്ട് വികസനങ്ങള്‍, അതിനുമപ്പുറം സിലിക്കണ്‍ വാലിയിലെ സാങ്കേതിക കമ്പനികളുടെ ഏറ്റെടുക്കലുകള്‍-എല്ലാം ചൈന ഡവലപ്‌മെന്റ് ബാങ്ക്, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നീ സ്ഥാപനങ്ങളിലൂടെയാണ് നിക്ഷേപം എത്തിയത്. ആമസോണ്‍, ടെസ്ല, ബോയിംഗ് തുടങ്ങിയ അമേരിക്കന്‍ ഭീമന്‍ കമ്പനികള്‍ക്കുപോലും ഈ ചൈനീസ് ക്രെഡിറ്റ് ലൈനുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വികസന രാജ്യങ്ങളുടെ പോര്‍ട്ട് പദ്ധതികള്‍ക്കുള്ള കടവിതരണമെന്നാണ് പൊതുസമൂഹം ഇതുവരെ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ Aid Data യുടെ കണക്കുകള്‍ പ്രകാരം ചൈനയുടെ ആഗോള 1.7 ട്രില്ല്യണ്‍ ഡോളര്‍ വായ്പാനിക്ഷേപങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ആഫ്രിക്കയോ ഏഷ്യയോ അല്ല, മറിച്ച് മധ്യ-ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളാണ്. അതില്‍ ഏറ്റവും വലിയ ഗുണഭോക്താവ് തന്നെയാണ് അമേരിക്ക. ഇതോടെ വര്‍ഷങ്ങളായി പറയുന്ന 'ചൈനയുടെ 'കട കെണി' എന്ന കഥയുടെ ഭൂരിഭാഗവും ജിയോപൊളിറ്റിക്കല്‍ വാചക കസര്‍ത്ത് മാത്രമാണെന്നുള്ളതും തെളിഞ്ഞു.
ഈ കടവായ്പകളെല്ലാം കൂടുതലും ഓഫ്‌ഷോര്‍ ഷെല്‍ കമ്പനികളുടെ പേരിലാണ് നടന്നത്. ക്യാമന്‍ ദ്വീപുകള്‍, ബര്‍മുഡ, ഡെലവേര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഷെല്ലുകള്‍ വഴിയാണ് ഒട്ടുമിക്ക ഫണ്ടുകളുടെയും യഥാര്‍ത്ഥ ഉറവിടം മറച്ചുവെച്ചത്. വികസ്വര രാജ്യങ്ങള്‍ ഇത്തരത്തിലുള്ള അസ്പഷ്ടമായ വായ്പകള്‍ സ്വീകരിക്കുമ്പോള്‍ അമേരിക്ക ശക്തമായി വിമര്‍ശിച്ചിരുന്നെന്നത് പശ്ചാത്തലത്തില്‍ വലിയ വൈരുധ്യമാണ് ഇപ്പോള്‍ പുറത്തുവന്ന വസ്തുതകള്‍.
2023ഓടെ ലോകബാങ്കിനെയും ഐഎംഎഫിനെയും ജി 7 വികസന ഏജന്‍സികളെയും പിന്തള്ളിക്കൊണ്ട് ചൈന ലോകത്തിലെ ഏറ്റവും വലിയ ഔദ്യോഗിക കടവായ്പ നല്‍കുന്നവരായി തീര്‍ന്നു. അതിന്റെ ഏറ്റവും വലിയ കടക്കാരുടെ മുന്നില്‍ അമേരിക്ക തന്നെയാണ്. ധനപരമായ സ്വാധീനം ഉണ്ടാക്കാന്‍ ഉടമസ്ഥാവകാശം അത്യാവശ്യമല്ല; സാമ്പത്തിക സാന്നിധ്യവും കടപ്പെടുത്തലുമാണ് പ്രധാനം എന്നു ബീജിംഗ് അറിയുമായിരുന്നു. വര്‍ഷങ്ങളോളം അത് മനസ്സിലാക്കാതെ പോയ അമേരിക്ക ഇപ്പോള്‍ അതേ മാതൃക പകര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നിശ്ശബ്ദമായി, വന്‍തോതിലെ നിക്ഷേപവായ്പ ബന്ധങ്ങളിലൂടെയാണ് ചൈന 'അമേരിക്കന്‍ നൂറ്റാണ്ടിന്റെ ബാങ്കര്‍' ആയി മാറിയത്. അമേരിക്ക പോലും അറിയാതെ ചൈന ഇത്രയും വലിയ ഒരു സാമ്പത്തിക സാന്നിധ്യമായി അമേരിക്കയുടെ അവിഭാജ്യ പങ്കാളിയായി എങ്ങനെ മാറി ? എന്നതാണ് റിപ്പോര്‍ട്ടില്‍ ഉയരുന്ന ഏറ്റവും അസ്വസ്ഥമായ ചോദ്യം.
ചൈന കടം നല്‍കി കുടുക്കുമെന്ന് ലോകത്തോട് പറഞ്ഞ അമേരിക്ക 20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്ന് കടം വാങ്ങിയത് 200 ബില്യന്‍ഡോളര്‍
